കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, March 25, 2010

ജനിതകം

മഴയുടെയും പുഴയുടെയും
ജന്മരഹസ്യമറിയുന്ന മലയാണു
ഒരേ ജാതകം ഗണിച്ചുകൊടുത്തത്.
വൃദ്ധിക്ഷയങ്ങള്‍
‍അപഹാരങ്ങള്‍
‍സമാസമം.

എങ്കിലും
ഞാനുമെന്റേതും
നീയുംനിന്റേതും
എന്നൊളിച്ചു, ഇരുവരും

പുഴ മഴയില്‍നിന്നപഹരിച്ചതും
മഴ പുഴയില്‍നിന്നപഹരിച്ചതും
അവരവരുടേതായിരുന്നുവെന്ന്
കാറ്ററിഞ്ഞിരുന്നു.
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും.

അതുകൊണ്ടു ജനിതകപ്പൊരുളിന്റെ
നെറുകയില്‍കൈവച്ച്, സത്യമായും
ഒരു കണക്കുപറച്ചിലുമില്ലാതെ
നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍ ഇരുവഴിയായിപിരിയാം
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും.

Friday, March 12, 2010

ഇരുപത്തിയഞ്ചാം മണിക്കൂര്‍.

ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിലാണു
ഇതൊക്കെ സംഭവിക്കുന്നത്;
ഒരു കവിത ഉരുകിയൊലിച്ചു
രക്തത്തില്‍ കലരുക,
ഒരു പ്രണയം പൊട്ടിത്തുറന്നു
ശ്വാസത്തില്‍ നിറയുക,
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.

ഏറ്റവും പ്രിയപ്പെട്ടതൊക്കെ
സംഭവിക്കുന്ന ആ സമയത്താണു
എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത്.

അങ്ങനെയൊരു
ഇരുപത്തിയഞ്ചാം മണിക്കൂറിലാണു
ഞാന്‍ ഋതുമതിയായത്.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, March 5, 2010

കൂറുമാറ്റം

അക്കങ്ങളോടായിരുന്നു
മുന്‍പൊക്കെ എനിക്കിഷ്ടം.
ഒന്നു മുതല്‍ ഒന്‍പതു വരെ
ഒന്നും മറ്റൊന്നു പോലെയല്ലാതെ
എന്നാല്‍, ഒന്നില്‍ മറ്റൊന്നടങ്ങിയും...
കൂടെ നിത്യകന്യാ പ്രാപ്തയായ പൂജ്യവും.

കൂട്ടമായ് കൂട്ടിയാലും
കൂട്ടത്തില്‍നിന്നു കുറച്ചാലും
കൂട്ടങ്ങളില്‍ ഗുണിച്ചാലും
കൂട്ടത്തോടെ ഹരിച്ചാലും
ഉത്തരങ്ങള്‍ കൃത്യവും സത്യവും.

പിന്നെ,
അക്ഷരങ്ങളിലേയ്ക്കു കൂടു മാറിയപ്പോള്‍
‍ചിന്താക്കുഴപ്പങ്ങള്‍,
നേര്‍പരിചയം ചിരിച്ചന്‍പത്താറക്ഷരങ്ങള്‍
‍മോഹിപ്പിച്ചപ്പുറത്തിരുപത്താറും
പിന്നെ അവിടെ, ഇവിടെ.....

എങ്കിലും നാവിലലിഞ്ഞ അക്ഷരങ്ങള്‍ക്കു
ഇലനേദ്യങ്ങളും നിറമാലയുമായാദ്യപൂജ.
വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്,
നേരെയും ചെരിഞ്ഞും വെട്ടി
തിരിഞ്ഞും മറിഞ്ഞും നോക്കി
ഒറ്റയായും അനേകമായും
അര്‍ത്ഥപ്പകര്‍ച്ചകള്‍.

ഭയന്നും തളര്‍ന്നും
ഹൃദയം പകരാന്‍
അക്ഷരക്കൂട്ടങ്ങള്‍ തേടുമ്പോള്‍,
ഇതാ നീ കടം തന്ന ഒരു വാക്ക്
അര്‍ത്ഥം തുളുമ്പിയും
നിറവായ് പെരുകിയും
കളിക്കൂട്ടായ് ചുംബിച്ചും......

Saturday, February 27, 2010

ഭ്രമണം

ഒരു മോഹക്കുതിപ്പില്‍ തെറിച്ചു
ഭ്രമണപഥത്തില്‍ വീണപ്പോള്‍
നിലനില്‍പ്പിനായി വട്ടം കറങ്ങേണ്ടിവന്നു.
അകക്കാഴ്ചകള്‍ ‍ സുന്ദരം
മുഖപടം വര്‍ണപൂരിതം,
സൂര്യ തേജസ്സു,
അഗ്നിപ്രഭ,
വിശേഷണങ്ങള്‍ക്കു ക്ഷാമം...

ഒരു മിഴിപ്പാടു പിന്നോട്ടു മാറി
ഗുരുത്വാകര്‍ഷണം ഭേദിച്ചപ്പോള്‍
കാഴ്ചക്കുറ്റങ്ങള്‍..
കറുപ്പില്‍ കരിമ്പുള്ളികളുള്ള മുഖം,
നിഴല്‍ക്കുത്തില്‍ എന്നിലേയ്ക്ക്
താഴുന്ന കത്തി,
അലങ്കാരങ്ങള്‍ വേണ്ടാത്ത ഭയം.
ഇല്ല,
കറങ്ങിയാലും നിലനില്‍പ്പില്ല.

Friday, February 26, 2010

കൈവഴി

(എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സരള പൊറ്റെക്കാടിനു)

ഇന്നലെ ഞാനൊരു കലങ്ങിയ
പുഴയായിരുന്നു.
തിടുക്കത്തിലൊരാള്‍ മറികടന്നപ്പോള്‍
‍അടിത്തട്ടോളം ചവിട്ടിയിളക്കി
കണ്ണീരും ചോരയും കലര്‍ന്നു കലങ്ങി
ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാതെ ഞാന്‍ ....

നീയോ,
ചേര്‍ന്നു ചെരിഞ്ഞു നിന്ന്
ഒരു കൈവഴി തീര്‍ത്തു.
കലക്കവെള്ളമത്രയും ഊക്കോടെ
നിന്നിലേയ്ക്ക്....
അതു കൊണ്ടു
ഞാനിപ്പോള്‍ വീണ്ടും
തെളിഞ്ഞ്, തെളിഞ്ഞ്, തെളിഞ്ഞ് ........

കൂട്ടുകാരീ, സ്നേഹം..........

Sunday, February 21, 2010

അടയാളങ്ങള്‍

(ഹേനാ രാഹുലിന്റെ ബ്ലോഗിലെ “പല ജന്മം” എന്ന കവിത വായിച്ചതില്‍ നിന്നു)

അതെ,
എല്ലാ അടയാളങ്ങളും കൃത്യമാണു ,
വലത്തേ തോളില്‍ താഴേയ്ക്കു
നീളത്തില്‍ നീലിച്ച മറുക്,
ഇടനെഞ്ചില്‍ ഭാഗ്യക്കല,
അതിമധുരമുള്ള ചുണ്ടുകള്‍ ,
ചുടുനീരുറവയുടെ ആലിംഗനങ്ങള്‍
വാക്കുകളില്‍ തിരിവെളിച്ചങ്ങള്‍
കണ്ണൂകളില്‍ വിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
കല്ലും മണ്ണും കടലുപ്പും
കവിമനസ്സിന്റെ തീയും കുളിരും
എല്ലാം, ....
ഇന്നലെയോളം അറിഞ്ഞും നുണഞ്ഞും...
പക്ഷെ...
ഇന്നുറക്കമുണര്‍ന്നപ്പോള്‍
പാതികിടക്ക ശൂന്യമായിരുന്നു.
വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യോതിഷം ഗണിച്ചപ്പോള്‍
മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.

മുഴക്കോലുകളെ അവന്‍ കബളിപ്പിച്ചിരുന്നു,
ചിലപ്പോള്‍ മലപോലെ വലുതായും
ചിലപ്പോള്‍ എലി പോലെ ചെറുതായും
എങ്കിലും ഇതാ എന്റെ ശരീരത്തില്‍ അവിടവിടെ
അവന്റെ പാടുകള്‍, അടയാളങ്ങള്‍,
എല്ലാം ചേര്‍ത്തു ജ്യാമിതിയും ബീജഗണിതവും
കുടഞ്ഞ് ഞാന്‍ വരച്ചെടുക്കാന്‍ പണിപ്പെടുമ്പൊള്‍
വാതിലിനപ്പുറം പുതുജന്മത്തിന്റെ
വാ കീറിയ കരച്ചില്‍
(പറക്കാന്‍ ഒരു കൂട്ടു തേടിയ കാറ്റതിനെ മാറോടു ചേര്‍ത്തിരിക്കും)

ഭയം

ഒന്നാം നാള്‍,
വിലക്കപ്പെട്ട ജാലകത്തിനപ്പുറം
നിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.

രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍ കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.

മൂന്നാം നാള്‍
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്‍
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍ പെയ്തിറങ്ങിയ
ചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.

പിന്നെ
പടിയിറങ്ങി, പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞു
നീ ഞ്ജാനിയുടെ വിളക്കു തെളിച്ചു.

ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണു
നീ എന്നെ ഉപേക്ഷിക്കുക?
http://www.chintha.com/node/63003