കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Wednesday, February 9, 2011

ഒരു ‘ടാഗോര്‍ ‘ പരിഭാഷ

(" Land of Exile " - Rabindra Nath Tagore. )


അമ്മേ, വെട്ടം മങ്ങി. ആകാശമൊക്കെ ഇരുണ്ടു. സമയമെത്രയായെന്ന് എനിക്കറിയില്ല. കളിക്കാനൊരു രസവും തോന്നുന്നില്ല. അതാ ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടിവന്നത്. ഇന്നു ശനിയാഴ്ചയല്ലേ, നമ്മുടെ അവധി ദിവസം?

ആ പണിയെല്ലാം അവിടെയിട്ടിട്ട് ഇവിടെ വരൂ, അമ്മേ. ഈ ജനാലപ്പടിയിലിരുന്നു യക്ഷിക്കഥയിലെ ആ വലിയ തെപാന്തര്‍ മരുഭൂമി എവീടെയാണെന്നു എനിക്കു പറഞ്ഞു തരൂ.

ആകെ മഴ മൂടിയ ദിവസം.

ആകാശത്തെ മാന്തിപ്പൊളിക്കുന്ന ഇടിമിന്നല്‍ . ഈ മേഘങ്ങള്‍ ഇങ്ങനെ അലറിക്കുലുങ്ങുമ്പോള്‍ , പേടിച്ചു വിറച്ച് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാന്‍ കൊതിയാണെനിക്ക്.

കനത്ത മഴ മുളങ്കാടുകള്‍ക്കു മേല്‍ ഇടതടവില്ലാതെ കോരിച്ചൊരിയുമ്പോള്‍ , കൊടുങ്കാറ്റില്‍ ജനല്പാളികള്‍ കിലുകിലാ വിറയ്ക്കുമ്പോള്‍ വേറാരുമടുത്തിലാതെ അമ്മയോടൊപ്പമിരിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയിരുന്ന് ആ മോഹിപ്പിക്കുന്ന മാന്ത്രികകഥയിലെ മരുഭൂമിയെപ്പറ്റി കേള്‍ക്കണം.

അതെവിടെയാണമ്മേ , ആ മരുഭൂമി?
ഏതു കടലിന്റെ തീരത്താണ് ? ഏതു മലയുടെ അടിവാരത്താണ്? ഏതു രാജാവിന്റെ രാജ്യത്തിലാണ്?

അവിടെ വേലികളും അതിരുകളും ഒന്നുമില്ല. ഗ്രാമവാസികള്‍ക്കുവീടണയാനോ , നാട്ടിലെ പെണ്ണുങ്ങള്‍ക്കു കാട്ടില്‍ നിന്നു ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു ചന്തയിലെത്തിക്കാനോ ഒന്നും അവിടെ നടപ്പാതകളില്ല. മണല്‍പ്പരപ്പില്‍ അവിടവിടെ മഞ്ഞപ്പാടുകള്‍ പോലെ പുല്ലു മുളച്ചിട്ടുണ്ട്. ആകെ ഒരു മരവും ആ മരത്തിന്റെ പൊത്തില്‍ ബുദ്ധിയുള്ള രണ്ടു കിളികളും. അത്രയുമല്ലേ ആ തെപാന്തര്‍ മരുഭൂമിയിലുള്ളത്?

ഇതുപോലൊരു മഴക്കാറുള്ള ദിവസം ഏതോ കടലിനപ്പുറമുള്ള രാക്ഷസന്റെ കൊട്ടാരത്തിലെ തടവറയില്‍ കഴിയുന്ന രാജകുമാരിയെ അന്വേഷിച്ച് ഇരുണ്ട കുതിരപ്പുറത്തലയുന്ന രാജകുമാരനെ എനിക്കു സങ്കല്പിക്കാന്‍ കഴിയുന്നുണ്ട്.
മരുഭൂമിയിലെ കുതിരസവാരിയ്ക്കിടെ, അകലെ ആകാശച്ചെരിവില്‍ , മഴക്കാറിറങ്ങിവരുമ്പോള്‍ , പെട്ടെന്നൊരു വേദന പോലെ ഇടിമിന്നല്‍ വീശുമ്പോള്‍ , അവനോര്‍മ്മിക്കുന്നുണ്ടാവുമോ രാജാവുപേക്ഷിച്ച അവന്റെ അമ്മയെ? കണ്ണീരൊഴുക്കിക്കൊണ്ട് പശുത്തൊഴുത്ത് വൃത്തിയാക്കുന്ന ആ പാവം അമ്മയെ?

നോക്കമ്മേ, പകല്‍ തീരും മുന്‍പ് എങ്ങും ഇരുട്ടായിക്കഴിഞ്ഞു. നാടുപാതയില്‍ യാത്രികാരാരുമില്ല.
ഇടയച്ചെക്കന്‍ മേച്ചില്‍ സ്ഥലം വിട്ട് നേരത്തെ തിരിച്ചു പോയിരിക്കുന്നു.
കൃഷിക്കാരൊക്കെ പാടങ്ങളില്‍ നിന്നു മടങ്ങി അവരുടെ കുടിലുകളുടെ ഇറയത്ത്, മുരളുന്ന മാനം നോക്കിയിരിപ്പായി.
അമ്മേ, ഞാനെന്റെ പുസ്തകങ്ങളെല്ലാം അലമാരയില്‍ വച്ചു കഴിഞ്ഞു. ഇപ്പോള്‍ ഒന്നും പഠിക്കാന്‍ എന്നോടു പറയരുതേ. വളര്‍ന്നു അച്ഛന്റെയത്രയാകുമ്പോള്‍ അറിയേണ്ടതെല്ലാം ഞാന്‍ പഠിച്ചോളാം.

പക്ഷെ, ഇന്ന്, ഇന്നു തന്നെ ഒന്നു പറഞ്ഞുതരൂ , യക്ഷിക്കഥയിലെ ആ തെപാന്തര്‍ മരുഭൂമി എവിടെയാണ്?