കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, February 9, 2011

ഒരു ‘ടാഗോര്‍ ‘ പരിഭാഷ

(" Land of Exile " - Rabindra Nath Tagore. )


അമ്മേ, വെട്ടം മങ്ങി. ആകാശമൊക്കെ ഇരുണ്ടു. സമയമെത്രയായെന്ന് എനിക്കറിയില്ല. കളിക്കാനൊരു രസവും തോന്നുന്നില്ല. അതാ ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടിവന്നത്. ഇന്നു ശനിയാഴ്ചയല്ലേ, നമ്മുടെ അവധി ദിവസം?

ആ പണിയെല്ലാം അവിടെയിട്ടിട്ട് ഇവിടെ വരൂ, അമ്മേ. ഈ ജനാലപ്പടിയിലിരുന്നു യക്ഷിക്കഥയിലെ ആ വലിയ തെപാന്തര്‍ മരുഭൂമി എവീടെയാണെന്നു എനിക്കു പറഞ്ഞു തരൂ.

ആകെ മഴ മൂടിയ ദിവസം.

ആകാശത്തെ മാന്തിപ്പൊളിക്കുന്ന ഇടിമിന്നല്‍ . ഈ മേഘങ്ങള്‍ ഇങ്ങനെ അലറിക്കുലുങ്ങുമ്പോള്‍ , പേടിച്ചു വിറച്ച് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാന്‍ കൊതിയാണെനിക്ക്.

കനത്ത മഴ മുളങ്കാടുകള്‍ക്കു മേല്‍ ഇടതടവില്ലാതെ കോരിച്ചൊരിയുമ്പോള്‍ , കൊടുങ്കാറ്റില്‍ ജനല്പാളികള്‍ കിലുകിലാ വിറയ്ക്കുമ്പോള്‍ വേറാരുമടുത്തിലാതെ അമ്മയോടൊപ്പമിരിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയിരുന്ന് ആ മോഹിപ്പിക്കുന്ന മാന്ത്രികകഥയിലെ മരുഭൂമിയെപ്പറ്റി കേള്‍ക്കണം.

അതെവിടെയാണമ്മേ , ആ മരുഭൂമി?
ഏതു കടലിന്റെ തീരത്താണ് ? ഏതു മലയുടെ അടിവാരത്താണ്? ഏതു രാജാവിന്റെ രാജ്യത്തിലാണ്?

അവിടെ വേലികളും അതിരുകളും ഒന്നുമില്ല. ഗ്രാമവാസികള്‍ക്കുവീടണയാനോ , നാട്ടിലെ പെണ്ണുങ്ങള്‍ക്കു കാട്ടില്‍ നിന്നു ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു ചന്തയിലെത്തിക്കാനോ ഒന്നും അവിടെ നടപ്പാതകളില്ല. മണല്‍പ്പരപ്പില്‍ അവിടവിടെ മഞ്ഞപ്പാടുകള്‍ പോലെ പുല്ലു മുളച്ചിട്ടുണ്ട്. ആകെ ഒരു മരവും ആ മരത്തിന്റെ പൊത്തില്‍ ബുദ്ധിയുള്ള രണ്ടു കിളികളും. അത്രയുമല്ലേ ആ തെപാന്തര്‍ മരുഭൂമിയിലുള്ളത്?

ഇതുപോലൊരു മഴക്കാറുള്ള ദിവസം ഏതോ കടലിനപ്പുറമുള്ള രാക്ഷസന്റെ കൊട്ടാരത്തിലെ തടവറയില്‍ കഴിയുന്ന രാജകുമാരിയെ അന്വേഷിച്ച് ഇരുണ്ട കുതിരപ്പുറത്തലയുന്ന രാജകുമാരനെ എനിക്കു സങ്കല്പിക്കാന്‍ കഴിയുന്നുണ്ട്.
മരുഭൂമിയിലെ കുതിരസവാരിയ്ക്കിടെ, അകലെ ആകാശച്ചെരിവില്‍ , മഴക്കാറിറങ്ങിവരുമ്പോള്‍ , പെട്ടെന്നൊരു വേദന പോലെ ഇടിമിന്നല്‍ വീശുമ്പോള്‍ , അവനോര്‍മ്മിക്കുന്നുണ്ടാവുമോ രാജാവുപേക്ഷിച്ച അവന്റെ അമ്മയെ? കണ്ണീരൊഴുക്കിക്കൊണ്ട് പശുത്തൊഴുത്ത് വൃത്തിയാക്കുന്ന ആ പാവം അമ്മയെ?

നോക്കമ്മേ, പകല്‍ തീരും മുന്‍പ് എങ്ങും ഇരുട്ടായിക്കഴിഞ്ഞു. നാടുപാതയില്‍ യാത്രികാരാരുമില്ല.
ഇടയച്ചെക്കന്‍ മേച്ചില്‍ സ്ഥലം വിട്ട് നേരത്തെ തിരിച്ചു പോയിരിക്കുന്നു.
കൃഷിക്കാരൊക്കെ പാടങ്ങളില്‍ നിന്നു മടങ്ങി അവരുടെ കുടിലുകളുടെ ഇറയത്ത്, മുരളുന്ന മാനം നോക്കിയിരിപ്പായി.
അമ്മേ, ഞാനെന്റെ പുസ്തകങ്ങളെല്ലാം അലമാരയില്‍ വച്ചു കഴിഞ്ഞു. ഇപ്പോള്‍ ഒന്നും പഠിക്കാന്‍ എന്നോടു പറയരുതേ. വളര്‍ന്നു അച്ഛന്റെയത്രയാകുമ്പോള്‍ അറിയേണ്ടതെല്ലാം ഞാന്‍ പഠിച്ചോളാം.

പക്ഷെ, ഇന്ന്, ഇന്നു തന്നെ ഒന്നു പറഞ്ഞുതരൂ , യക്ഷിക്കഥയിലെ ആ തെപാന്തര്‍ മരുഭൂമി എവിടെയാണ്?

Monday, January 31, 2011

കരിയില

മണ്ണാങ്കട്ടയുടെ കൂടെ
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,
മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി
മണ്ണാങ്കട്ട അലിഞ്ഞൊഴുകിയപ്പോള്‍
കാറ്റിലായിരുന്നു എന്റെ അഭയം.
മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.

പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,
വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു.

Monday, January 3, 2011

പകര്‍ന്നാട്ടം

കുളിച്ചുവന്നു
കണ്ണാടിയില്‍ നോക്കുമ്പോള്‍
കാണുന്നതെന്നെത്തന്നെ .
വട്ട മുഖം, വലിയ നെറ്റി,
ഉരുളന്‍ കണ്ണുകള്‍.....
എങ്കിലും,
കണ്ണാടി കാണ്മോളം
എത്രയെത്ര വേഷപ്പകര്‍ച്ചകള്‍.

കവിത മൂളിക്കൊണ്ടീറന്‍
മുടി കോതുമ്പോള്‍
കണ്ണുകളില്‍ സ്വപ്നമുറങ്ങുന്ന ജലജ,
നീളന്‍ മുടി സ്വയമറിയാതെ ചുരുണ്ടു തുടങ്ങും.

പത്രവാര്‍ത്തയിലെ അനീതിയില്‍
നൊന്തു കലഹിക്കുമ്പോള്‍
സുഹാസിനി കൂടു വിട്ടെന്നിലേയ്ക്ക്.
കൃത്യതയോടെ വാക്കുകള്‍ നാവിലെത്തും.

കുസൃതിയുടെ കൊലുസണിയുമ്പോള്‍
രേവതിയുടെ ആഡംബരമില്ലാത്ത മുഖം
ചിരിച്ചും ചിരിപ്പിച്ചും പിണങ്ങിക്കിലുങ്ങിയും.

നിന്റെ പ്രണയത്തിലലിയുമ്പോള്‍
‘അര്‍ധ നിമീലിത‘മെന്നൊക്കെ പറയാവുന്ന
മിഴികളാല്‍ ചിരിച്ചും പറഞ്ഞും ശാന്തികൃഷ്ണ,

മഴയില്‍ ചിലമ്പില്ലാതെ ആടുമ്പോള്‍
ഉള്ളു നനയുന്ന ഭാനുപ്രിയ, ഒരു ജലചിത്രം പോലെ.
എനിക്കിത്ര ഭംഗിയോ, നിന്നെയോര്‍ക്കുമ്പോള്‍ ‍?

ഒരു നൃത്തച്ചുവടില്‍ മോഹിതയാകുമ്പോള്‍
ഇന്നലെയുടെ ശോഭന,
ഒരു മറവിയിലും പ്രണയം മറക്കാത്തവള്‍.

മുഖപടങ്ങളൊക്കെയിങ്ങനെ
മുന്‍പിലെത്തുകയല്ലേ
എടുത്തണിയാന്‍ പാകത്തില്‍.
വെള്ളിത്തിരയിലല്ലെങ്കിലും
കാണുമ്പോള്‍
ഒരു ഭംഗി വേണ്ടേ എന്നു ന്യായം.

ഒന്നു കുടഞ്ഞഴിച്ചു വെച്ച്
“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ
കരിമഷിയെഴുതാത്ത കണ്ണും,
ഉയര്‍ത്തിക്കെട്ടിയ നീളന്‍മുടിയുമായി
കടക്കാന്‍ പാകത്തില്‍
പകര്‍ന്നാട്ടത്തിന്റെ ജീവിതക്കൂട്ട്.

ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.

Sunday, December 26, 2010

പച്ചപ്പുള്ള കഥ - ഹരിത മോഹനം

രണ്ടാഴ്ച മുന്‍പു മാതൃഭൂമി വാരന്ത്യപ്പതിപ്പില്‍ വായിച്ച “ഹരിതം മോഹനം” എന്ന ലേഖനമാണ് ശ്രീ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഹരിതമോഹനം‘ എന്ന കഥയെ വീണ്ടും ഓര്‍മ്മയിലേയ്ക്കു കൂട്ടികൊണ്ടുവന്നത്.

മാതൃഭൂമിയില്‍ ( വാരിക, സെപ്റ്റെംബെര്‍ 2009) തന്നെയാണ് “ ഹരിതമോഹനം” ആദ്യമായി വായിച്ചത്. ഈ എഴുത്തുകാരന്റെ ഏതൊക്കെയോ കഥകള്‍ മുന്‍പു വായിച്ചിരുന്നെങ്കിലും ഒരു മുന്‍ വിധിയുമില്ലാതെ വായന തുടങ്ങി. പക്ഷേ, ഞാന്‍ വായിക്കുകയായിരിന്നില്ല, ആശയമോ കാവ്യഭാഷയോ എന്തുകൊണ്ടാണെന്നറിയില്ല, മനസ്സു അതിലൂടെ ഒഴുകിനീങ്ങുന്ന ഒരനുഭവം പോലെയാണു തോന്നിയത്. വായിച്ചു തീരുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഹാനഗരത്തില്‍ മണ്ണ് അന്വേഷിച്ചു പോയ സ്വാനുഭവങ്ങള്‍ ഓര്‍ത്തോ, നാടുവിട്ട് ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഹരിത നൊസ്റ്റാല്‍ജിയ കൊണ്ടോ എന്നറിയില്ല, ഞാന്‍ അല്പനേരം നിശബ്ദമായി കരഞ്ഞു.

“ ഈ ഭൂമിയെ സംബന്ധിച്ച ചില ആലോചനകളിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍ .” എന്നാണു കഥ തുടങ്ങുന്നത്. ഭൌമോപരിതലത്തിലെ മഹാജീവജാലങ്ങളും കാനനനിഗൂഡതയും ഒക്കെ ചേര്‍ന്ന സ്വപ്ന സദൃശ രംഗങ്ങള്‍ എന്ന അരവിന്ദന്റെ ആലോചനകള്‍ പ്രകൃതിയെ സ്നേഹിക്കുന്ന ആരെയും കഥയിലേയ്ക്കു ആകര്‍ഷിക്കും.
ഏഴാം നിലയിലെ ചെറിയ ഫ്ലാറ്റില്‍ ജീവിക്കുകയാണു അരവിന്ദാക്ഷന്റെ ഇടത്തരം കുടുംബം. കുടുംബമെന്നാല്‍ ‍, ഭാര്യ സുമനയും മക്കള്‍ തന്മയയും പീലിയും. ആ ഇത്തിരിക്കൂട്ടിലേയ്ക്കു, ലിഫ്റ്റ് കയറിവരുന്ന തൈ മരങ്ങള്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ , ഒപ്പം എന്നെങ്കിലും ഇത്തിരി മണ്ണ് സ്വന്തമായി വാങ്ങി അവിടെയൊരു വീടുവയ്ക്കും എന്ന സ്വപ്നം മരങ്ങള്‍ കൂടി പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന വിശാലത.. ഒക്കെയാണു കഥാകാരന്‍ പ്രകൃതിസ്നേഹത്തില്‍ ചാലിച്ച് പച്ച നിറത്തില്‍ വരച്ചിടുന്നത്.

“ ഒരു മഹാനഗരത്തില്‍ മണ്ണന്വേഷിച്ചു പോകേണ്ടിവരുമ്പോഴേ മണ്ണ് കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ” കഥയില്‍ പറയുന്നു, അതു സത്യമെന്നു ഞാനും എന്നെപ്പോലെ ഒരുപാടു പേരും അനുഭവിച്ചറിഞ്ഞതാണ്.
ഇലഞ്ഞിയും പൊന്‍ ചെമ്പകവും മന്ദാരവും നാഗലിംഗമരവും നീര്‍ മാതളവും പുന്നയും ഒക്കെ ആ വീട്ടിലേയ്ക്കു ലിഫ്റ്റ് കയറി വരുന്നത് സത്യത്തില്‍ അരവിന്ദന്റെ അതിമോഹം കൊണ്ടാണ്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും സുമനയുടെ മനസ്സില്‍ ആ പച്ചപ്പ് സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു തണലാകുകയായിരുന്നു.

“പൂക്കള്‍ വിടരുന്ന ഒരു ചെടി തൊട്ടടുത്തു വളരുന്നത് മക്കള്‍ക്കു ഇനി മുതല്‍ കാണാം“ എന്നു സന്തോഷിക്കുന്ന അരവിന്ദന്‍ പക്ഷേ, “മണ്ണും മരവും ഒരു മനുഷ്യന്‍ ലജ്ജിച്ചും ഭയപ്പെട്ടും കൈകാര്യം ചെയ്യേണ്ടവയായി മാറിക്കഴിഞ്ഞ കെട്ടകാലമാണൊ ഇത്” എന്നു ഭയപ്പെടുകയും ചെയ്യുന്നുണ്ട്.

ലിഫ്റ്റില്‍ മണ്ണു വീണതിനെപറ്റിയുള്ള പരാതികളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പിന്നീടും തുടരുകയാണ്.
പക്ഷെ വീടിന്റെ ടെറസ്സിലെ ഹരിത വനം പല പരാതികള്‍ക്കും വഴിവയ്ക്കുന്നത് അരവിന്ദന്‍ അറിയുന്നില്ല, ഒടുവില്‍ പരാതികള്‍ വാടകവീടിന്റെ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരമായി സുമന കെയര്‍ ടേക്കര്‍ രാജന്‍ പിള്ളയ്ക്കു കൊടുക്കുന്ന ഉത്തരം ‘ ഹെര്‍ബേറിയം “ എന്ന വാക്കും അതിനു പിന്നാലെ പതുക്കെത്തുറന്ന ടെറസ്സ് വാതിലിലൂടെ അകത്തേയ്ക്കു തള്ളിക്കയറിവരുന്ന ഇലച്ചാര്‍ത്തുകളും ആണ്. എന്നെങ്കിലും മണ്ണിലേയ്ക്കു മാറിത്താമസിക്കാം എന്നു കരുതി, കുഞ്ഞു മരങ്ങള്‍ അവയുടെ പേരും ശാസ്ത്രനാമവും എഴുതിയ ചെടിച്ചട്ടികളില്‍ വളരുന്ന ഹരിത മോഹനമായ കാഴ്ച.
മരങ്ങളും ചെടികളും നിറഞ്ഞ, വീടു വയ്ക്കാവുന്ന ഒരു സ്ഥലം വാങ്ങലിലേയ്ക്കു അരവിന്ദന്റെ കൊച്ചുകുടുംബത്തെ എത്തിക്കാന്‍ എത്തിക്കാന്‍ രാജന്‍ പിള്ളയ്ക്ക് ഈ കാഴ്ച ധാരാളമായിരുന്നു.

“ചെമ്പക പുഷ്പ സുവാസിത യാമം മൂളിക്കൊണ്ട് ഞാന്‍ കഴുത്തു പൊക്കി നോക്കി. ഏഴാം നിലയില്‍ നിന്നു ഇലകള്‍ താഴേയ്ക്കു നോക്കി തലയാട്ടുന്നു.” വായിച്ചു നിര്‍ത്തുമ്പോള്‍ നമ്മുടെ മനസ്സിലും ചെമ്പകപുഷ്പ സുവാസിത യാമം നിറയ്ക്കാന്‍ കഥാകാരനു കഴിയുന്നു.

പ്രിയപ്പെട്ട സുസ്മേഷ് ,ഈ പച്ചപ്പിനും പൂമരത്തണലിനും നന്ദി .

മാതൃഭൂമി ബൂക്സ് പ്രസിദ്ധീകരിച്ച “മരണവിദ്യാലയം” എന്ന കഥാ സമാഹാരത്തിലാണ് ‘ഹരിതമോഹനം‘ ഉള്ളത്.

( “ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം )

Sunday, December 12, 2010

ഭൂപടങ്ങള്‍.

പെണ്ണുടലില്‍ ഭൂപടങ്ങളും
ഭൂപടങ്ങളില്‍ പെണ്ണുടലുകളും
തേടി നിന്റെ എഴുത്താണി
ചരിത്രങ്ങളില്‍ ചികയുന്നു.

ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍.

കണ്ടുകിട്ടുന്നവയൊക്കെ
ഒരു വരയ്ക്കും, വരയ്ക്കപ്പുറത്തെ
വരയാ കണക്കുകള്‍ക്കും.

പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍.

എന്നിട്ടും,
വരികള്‍ക്കിടയിലെ
വായിക്കപ്പെടാത്ത ചരിത്രമായും
വരകള്‍ക്കിടയിലെ
അടയാളപ്പെടുത്താത്ത
ഭൂപ്രദേശമായും
എന്നുടല്‍ ബാക്കിയാകുമ്പോള്‍
അനുമാനങ്ങള്‍ വരച്ചും നീട്ടിയും
നീ ചമയ്ക്കുന്നൊരീ ഭൂപടത്തില്‍
ഞാനെന്തിനു കൈയ്യൊപ്പു ചാര്‍ത്തണം?

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്. )
http://www.chintha.com/node/92825

Wednesday, December 1, 2010

ആദ്യചുംബനം

(ശ്രീ രവീന്ദ്രനാഥ ടാഗോറിന്റെപ്രഥമചുംബന്‍എന്ന കവിതയുടെ മൊഴിമാറ്റം.
വരികളുടെ തീവ്രസൌന്ദര്യം നശിപ്പിച്ചതിനു ക്ഷമാപണത്തോടെ.)

ആകാശം മിഴി താഴ്ത്തി
നിശ്ശബ്ദതയിലേയ്ക്കു വളര്‍ന്നു.
കിളിപ്പാട്ടുകള്‍ നിലച്ചിരിക്കുന്നു.
തെന്നല്‍ വീണുറങ്ങി.
ഓളങ്ങള്‍ മാഞ്ഞ
ജലാശയം ഒച്ചയില്ലാതെ.
നിമിനേരം കൊണ്ട് വനഹൃദയം
മര്‍മ്മരങ്ങളൊഴിഞ്ഞ് പ്രശാന്തമായി.

വിജനമായ പുഴയോരത്തെ
ചലനമറ്റ സാന്ധ്യനിഴലുകളില്‍
ചാഞ്ഞിറങ്ങിയ ചക്രവാളം
നിശ്ശബ്ദഭൂമിയെ പുല്‍കിനിന്നു.

ആ നിശ്ചല നിമിഷത്തില്‍
ആ ഏകാന്തജാലകത്തിങ്കല്‍
നമ്മള്‍ ആദ്യമായി ചുംബിച്ചു.

പെട്ടെന്ന്,
ദേവാലയമണികളുണര്‍ന്ന്
ആകാശത്തിലേയ്ക്കു മുഴങ്ങി നിറഞ്ഞു.
അനശ്വര താരകള്‍ വിറകൊണ്ടു.
നമ്മുടെ കണ്ണുകളില്‍
കണ്ണുനീര്‍ തുളുമ്പി.

Monday, November 22, 2010

ഉപമകളില്ലാതെ.


"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...

ഉപമയും ഉത്പ്രേക്ഷയും
വിട്ട് ഭയന്നോടിയ പ്രണയം
ആത്മഹത്യയ്ക്കു മലകയറുമ്പോള്‍
ഉള്ളില്‍ എന്റെ ആകാശം
ഇലച്ചില്ലകളില്‍നിന്നു
പൂക്കള്‍ പറത്തുന്നു,
മേഘക്കുളിരില്‍ കാറ്റു വിതച്ച്
പൂമ്പാറ്റചിറകുകളാല്‍
പ്രണയം പെയ്യിക്കുന്നു.

കാളിന്ദിയും കടമ്പുമെല്ലാം
എനിക്കു സ്വന്തമെന്നൊരു
കാല്‍പ്പനികഭംഗിയില്‍
കണ്‍ചിമ്മിനില്‍ക്കേ
ഒരു കായാമ്പൂവടര്‍ന്നുവീണപോല്‍
നെറുകയില്‍ നീ പതിയെ ചുംബിച്ചുവോ.

( ഗൌരി നന്ദന, ടി. എ. ശശി എന്നിവരുടെ കവിതകള്‍ )
*1 http://ekaanthathaaram.blogspot.com/2009/01/blog-post.html -ഗൌരി നന്ദനം
*2 http://sasiayyappan.blogspot.com/2010/07/blog-post_16.html - എരകപ്പുല്ല്.