കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, July 22, 2010

തനിച്ച്.

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ...

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി.
നഗരത്തിന്റെ വരമ്പുകള്‍ക്കപ്പുറം പുഴ നീന്തി,
മല ചുറ്റി, പിടഞ്ഞു പോകും വഴി,
ഓരത്തെവിടെയൊ
കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍.
കണ്ണുകളിറുക്കിയടച്ചിട്ടും
മറയിട്ടു മറയുന്ന വഴിക്കാഴ്ചകള്‍
എത്തിപ്പിടിക്കുവാനാഞ്ഞു ചായുമ്പോള്‍
വിരല്‍ തുമ്പില്‍ കാറ്റുമ്മവെയ്ക്കുന്നു..

ഇവിടെയൊ,
പതറിപ്പോയ സൂര്യന്‍
കുടഞ്ഞെറിഞ്ഞ വെളിച്ചം
രാവും പകലും നിറഞ്ഞ്പതഞ്ഞ്
കണ്ണുകളില്‍ തിമിരമാകുന്നു.
കാഴ്ചയ്ക്കൊരു കാക്കചിറകിന്റെ
ഇരുള്‍പോലുംഅവശേഷിക്കുന്നില്ല.

എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ....?

Wednesday, July 7, 2010

അവസരവാദം അഥവാ നാട്ടുനടപ്പ്.

.
‘പ്രണയ‘മെന്നു കേള്‍ക്കുമ്പോള്‍
മറുചോദ്യമുടനെ...
ആരോടാണു നിന്റെ പ്രണയം?
“ ഭര്‍ത്താവിനോട്
“ഹൊ ഒരു പതിവ്രത ചമയല്‍ “
എന്നുടനെ പരിഹാസോക്തി.
"പോയ മഞ്ഞുകാലത്തിലെന്‍
കവിതയ്ക്കൊരു നക്ഷത്ര മൂക്കുത്തി
ചാര്‍ത്തി തന്ന സ്നേഹിതനോട്"
“അസന്മാര്‍ഗ്ഗം, അവിഹിതം..“
ആക്ഷേപങ്ങള്‍ ഉച്ചത്തിലുയരും
“വിസ്മയം വിടര്‍ത്തുന്നൊരീ പ്രപഞ്ചത്തോട്”
ജാടയെന്നു കൊള്ളിവാക്കില്‍ മുഖം തിരിക്കും
“എന്നെത്തന്നെ പ്രണയിക്കുന്നു“വെന്ന്
ഉത്തരം കേട്ടാല്‍ അറപ്പോടെ ഒരു നോട്ടം.

“ഞാന്‍ പ്രണയിക്കുന്നതു നിന്നെയാണു
കണ്ണടച്ചാല്‍ കിനാവു കാണുന്നതും
കണ്‍ തുറന്നാല്‍ കാതോരമറിയുന്നതും
നിന്നെയാണു, നിന്നെ മാത്രം.“
എന്നു പറഞ്ഞാലോ?

ഒട്ടു ചിരിച്ചു നീ ജ്ഞാനിയാകുന്നു.
“ഇതു നിയോഗം,
ഞാനരികിലുള്ളപ്പോള്‍
നിന്‍ ഹൃദയം തുളുമ്പുന്നതും
കാറ്റിലിലുലയും പൂവിതള്‍പോലെ
നീ വിറയാര്‍ന്നു നില്‍പ്പതും
നിന്‍ വ്രതശുദ്ധി.
നിത്യ കന്യേ ,
അണിയുകീ പ്രണയപ്രസാദം,
സഫലമായി നിന്‍ സ്ത്രീ ജന്മം.“

അഹന്തയുടെ തലപ്പാവില്‍
‍ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു.

Sunday, June 27, 2010

മഴ അറിയുമ്പോള്‍

എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും
അപ്പുറത്ത്, എവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

തുള്ളികുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍.
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്.

കൈത്തോടിലെ വെള്ളം
ചെമ്മണ്ണു കലര്‍ന്നു കലങ്ങിയിരിക്കുന്നു
ഒഴുക്കുവക്കിലെ ആറ്റുവഞ്ചി
ഉലഞ്ഞിട്ടുണ്ട്,
യാത്ര പറയാതെ പുറപ്പെട്ട
നീല പൂവിതളുകള്‍
ഓളങ്ങളില്‍ വിഷാദം പടര്‍ത്തുന്നു.
കൂടെ പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും...
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്

സരോദിന്റെ തന്ത്രികളില്‍
ഒരു മഴനൂല്‍ ഈണമാകുന്നുണ്ട്.
ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്,
തണുത്ത കവിളില്‍
ഒരു ചുംബനം ചൂടറിയിക്കുന്നുണ്ട്.
ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

Thursday, June 10, 2010

ഏകാന്തത.

ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
ആള്‍ക്കൂട്ടത്തിന്റെ നടുവിലും
ആഘോഷത്തിന്റെ തെളിവിലും
തേടിയെത്തുന്ന ആക്രമണശൈലി.

അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരം വിരല്‍ത്തുമ്പുകള്‍കൊണ്ടും
അഷ്ടദിക്കുകളില്‍നിന്നൊക്കെയും പാഞ്ഞെത്തുന്ന
തെളിവുകളില്ലാത്ത ഒളിപ്പോര്‍പ്പട.

പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ.

Tuesday, May 18, 2010

കാട്ടുതീ

നിനക്കറിയുമോ?
കാട്ടു തീയും ഇങ്ങനെയാണു,
പൊടുന്നനെ പുല്ലിലൊ,
കാട്ടുവേരുകളിലൊ
തിരിനീട്ടി, ആളിപ്പടരും
പാവം കാടെന്നു കരഞ്ഞ്
ഉയരങ്ങളില്‍ നിന്നൂതിയും
ചരിഞ്ഞും താണും വീശിയും
തീയണയ്ക്കാന്‍ കാറ്റ് .
കൂടെയാടാന്‍ തയാറെന്നു
ഉത്സാഹത്തില്‍ പറന്നും പരന്നും തീയും,
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.

ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ ‍പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...
അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.

Monday, May 10, 2010

കിണര്‍.

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട് .
ജീവന്‍ തുടിക്കുന്ന വേരുകള്‍
‍ഇക്കിളിപ്പെടുത്തുന്ന മണ്‍ചൂടുണ്ട് .
ജലക്കാഴ്ചയുടെ പ്രലോഭനത്തില്‍
ഇടിഞ്ഞിളകി താഴ്ചകള്‍ തേടുമ്പോള്‍
കളഞ്ഞു പോയൊരു പൂമരച്ചോടുണ്ട് .

ഇപ്പോള്‍,
ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.

(മെയ് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/74703)

Thursday, May 6, 2010

വായന

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി

ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
‍കണ്ണീരും ചോരയും ചേര്‍ന്നു ,
പശയായൊട്ടുന്നു വിരല്‍ത്തുമ്പില്‍ .
മുന്‍പോട്ടുള്ള യാത്രയില്‍
‍ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)