കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, March 25, 2010

ജനിതകം

മഴയുടെയും പുഴയുടെയും
ജന്മരഹസ്യമറിയുന്ന മലയാണു
ഒരേ ജാതകം ഗണിച്ചുകൊടുത്തത്.
വൃദ്ധിക്ഷയങ്ങള്‍
‍അപഹാരങ്ങള്‍
‍സമാസമം.

എങ്കിലും
ഞാനുമെന്റേതും
നീയുംനിന്റേതും
എന്നൊളിച്ചു, ഇരുവരും

പുഴ മഴയില്‍നിന്നപഹരിച്ചതും
മഴ പുഴയില്‍നിന്നപഹരിച്ചതും
അവരവരുടേതായിരുന്നുവെന്ന്
കാറ്ററിഞ്ഞിരുന്നു.
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും.

അതുകൊണ്ടു ജനിതകപ്പൊരുളിന്റെ
നെറുകയില്‍കൈവച്ച്, സത്യമായും
ഒരു കണക്കുപറച്ചിലുമില്ലാതെ
നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍ ഇരുവഴിയായിപിരിയാം
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും.

Friday, March 12, 2010

ഇരുപത്തിയഞ്ചാം മണിക്കൂര്‍.

ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിലാണു
ഇതൊക്കെ സംഭവിക്കുന്നത്;
ഒരു കവിത ഉരുകിയൊലിച്ചു
രക്തത്തില്‍ കലരുക,
ഒരു പ്രണയം പൊട്ടിത്തുറന്നു
ശ്വാസത്തില്‍ നിറയുക,
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.

ഏറ്റവും പ്രിയപ്പെട്ടതൊക്കെ
സംഭവിക്കുന്ന ആ സമയത്താണു
എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത്.

അങ്ങനെയൊരു
ഇരുപത്തിയഞ്ചാം മണിക്കൂറിലാണു
ഞാന്‍ ഋതുമതിയായത്.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, March 5, 2010

കൂറുമാറ്റം

അക്കങ്ങളോടായിരുന്നു
മുന്‍പൊക്കെ എനിക്കിഷ്ടം.
ഒന്നു മുതല്‍ ഒന്‍പതു വരെ
ഒന്നും മറ്റൊന്നു പോലെയല്ലാതെ
എന്നാല്‍, ഒന്നില്‍ മറ്റൊന്നടങ്ങിയും...
കൂടെ നിത്യകന്യാ പ്രാപ്തയായ പൂജ്യവും.

കൂട്ടമായ് കൂട്ടിയാലും
കൂട്ടത്തില്‍നിന്നു കുറച്ചാലും
കൂട്ടങ്ങളില്‍ ഗുണിച്ചാലും
കൂട്ടത്തോടെ ഹരിച്ചാലും
ഉത്തരങ്ങള്‍ കൃത്യവും സത്യവും.

പിന്നെ,
അക്ഷരങ്ങളിലേയ്ക്കു കൂടു മാറിയപ്പോള്‍
‍ചിന്താക്കുഴപ്പങ്ങള്‍,
നേര്‍പരിചയം ചിരിച്ചന്‍പത്താറക്ഷരങ്ങള്‍
‍മോഹിപ്പിച്ചപ്പുറത്തിരുപത്താറും
പിന്നെ അവിടെ, ഇവിടെ.....

എങ്കിലും നാവിലലിഞ്ഞ അക്ഷരങ്ങള്‍ക്കു
ഇലനേദ്യങ്ങളും നിറമാലയുമായാദ്യപൂജ.
വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്,
നേരെയും ചെരിഞ്ഞും വെട്ടി
തിരിഞ്ഞും മറിഞ്ഞും നോക്കി
ഒറ്റയായും അനേകമായും
അര്‍ത്ഥപ്പകര്‍ച്ചകള്‍.

ഭയന്നും തളര്‍ന്നും
ഹൃദയം പകരാന്‍
അക്ഷരക്കൂട്ടങ്ങള്‍ തേടുമ്പോള്‍,
ഇതാ നീ കടം തന്ന ഒരു വാക്ക്
അര്‍ത്ഥം തുളുമ്പിയും
നിറവായ് പെരുകിയും
കളിക്കൂട്ടായ് ചുംബിച്ചും......