കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, December 26, 2010

പച്ചപ്പുള്ള കഥ - ഹരിത മോഹനം

രണ്ടാഴ്ച മുന്‍പു മാതൃഭൂമി വാരന്ത്യപ്പതിപ്പില്‍ വായിച്ച “ഹരിതം മോഹനം” എന്ന ലേഖനമാണ് ശ്രീ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഹരിതമോഹനം‘ എന്ന കഥയെ വീണ്ടും ഓര്‍മ്മയിലേയ്ക്കു കൂട്ടികൊണ്ടുവന്നത്.

മാതൃഭൂമിയില്‍ ( വാരിക, സെപ്റ്റെംബെര്‍ 2009) തന്നെയാണ് “ ഹരിതമോഹനം” ആദ്യമായി വായിച്ചത്. ഈ എഴുത്തുകാരന്റെ ഏതൊക്കെയോ കഥകള്‍ മുന്‍പു വായിച്ചിരുന്നെങ്കിലും ഒരു മുന്‍ വിധിയുമില്ലാതെ വായന തുടങ്ങി. പക്ഷേ, ഞാന്‍ വായിക്കുകയായിരിന്നില്ല, ആശയമോ കാവ്യഭാഷയോ എന്തുകൊണ്ടാണെന്നറിയില്ല, മനസ്സു അതിലൂടെ ഒഴുകിനീങ്ങുന്ന ഒരനുഭവം പോലെയാണു തോന്നിയത്. വായിച്ചു തീരുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഹാനഗരത്തില്‍ മണ്ണ് അന്വേഷിച്ചു പോയ സ്വാനുഭവങ്ങള്‍ ഓര്‍ത്തോ, നാടുവിട്ട് ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഹരിത നൊസ്റ്റാല്‍ജിയ കൊണ്ടോ എന്നറിയില്ല, ഞാന്‍ അല്പനേരം നിശബ്ദമായി കരഞ്ഞു.

“ ഈ ഭൂമിയെ സംബന്ധിച്ച ചില ആലോചനകളിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍ .” എന്നാണു കഥ തുടങ്ങുന്നത്. ഭൌമോപരിതലത്തിലെ മഹാജീവജാലങ്ങളും കാനനനിഗൂഡതയും ഒക്കെ ചേര്‍ന്ന സ്വപ്ന സദൃശ രംഗങ്ങള്‍ എന്ന അരവിന്ദന്റെ ആലോചനകള്‍ പ്രകൃതിയെ സ്നേഹിക്കുന്ന ആരെയും കഥയിലേയ്ക്കു ആകര്‍ഷിക്കും.
ഏഴാം നിലയിലെ ചെറിയ ഫ്ലാറ്റില്‍ ജീവിക്കുകയാണു അരവിന്ദാക്ഷന്റെ ഇടത്തരം കുടുംബം. കുടുംബമെന്നാല്‍ ‍, ഭാര്യ സുമനയും മക്കള്‍ തന്മയയും പീലിയും. ആ ഇത്തിരിക്കൂട്ടിലേയ്ക്കു, ലിഫ്റ്റ് കയറിവരുന്ന തൈ മരങ്ങള്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ , ഒപ്പം എന്നെങ്കിലും ഇത്തിരി മണ്ണ് സ്വന്തമായി വാങ്ങി അവിടെയൊരു വീടുവയ്ക്കും എന്ന സ്വപ്നം മരങ്ങള്‍ കൂടി പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന വിശാലത.. ഒക്കെയാണു കഥാകാരന്‍ പ്രകൃതിസ്നേഹത്തില്‍ ചാലിച്ച് പച്ച നിറത്തില്‍ വരച്ചിടുന്നത്.

“ ഒരു മഹാനഗരത്തില്‍ മണ്ണന്വേഷിച്ചു പോകേണ്ടിവരുമ്പോഴേ മണ്ണ് കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ” കഥയില്‍ പറയുന്നു, അതു സത്യമെന്നു ഞാനും എന്നെപ്പോലെ ഒരുപാടു പേരും അനുഭവിച്ചറിഞ്ഞതാണ്.
ഇലഞ്ഞിയും പൊന്‍ ചെമ്പകവും മന്ദാരവും നാഗലിംഗമരവും നീര്‍ മാതളവും പുന്നയും ഒക്കെ ആ വീട്ടിലേയ്ക്കു ലിഫ്റ്റ് കയറി വരുന്നത് സത്യത്തില്‍ അരവിന്ദന്റെ അതിമോഹം കൊണ്ടാണ്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും സുമനയുടെ മനസ്സില്‍ ആ പച്ചപ്പ് സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു തണലാകുകയായിരുന്നു.

“പൂക്കള്‍ വിടരുന്ന ഒരു ചെടി തൊട്ടടുത്തു വളരുന്നത് മക്കള്‍ക്കു ഇനി മുതല്‍ കാണാം“ എന്നു സന്തോഷിക്കുന്ന അരവിന്ദന്‍ പക്ഷേ, “മണ്ണും മരവും ഒരു മനുഷ്യന്‍ ലജ്ജിച്ചും ഭയപ്പെട്ടും കൈകാര്യം ചെയ്യേണ്ടവയായി മാറിക്കഴിഞ്ഞ കെട്ടകാലമാണൊ ഇത്” എന്നു ഭയപ്പെടുകയും ചെയ്യുന്നുണ്ട്.

ലിഫ്റ്റില്‍ മണ്ണു വീണതിനെപറ്റിയുള്ള പരാതികളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പിന്നീടും തുടരുകയാണ്.
പക്ഷെ വീടിന്റെ ടെറസ്സിലെ ഹരിത വനം പല പരാതികള്‍ക്കും വഴിവയ്ക്കുന്നത് അരവിന്ദന്‍ അറിയുന്നില്ല, ഒടുവില്‍ പരാതികള്‍ വാടകവീടിന്റെ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരമായി സുമന കെയര്‍ ടേക്കര്‍ രാജന്‍ പിള്ളയ്ക്കു കൊടുക്കുന്ന ഉത്തരം ‘ ഹെര്‍ബേറിയം “ എന്ന വാക്കും അതിനു പിന്നാലെ പതുക്കെത്തുറന്ന ടെറസ്സ് വാതിലിലൂടെ അകത്തേയ്ക്കു തള്ളിക്കയറിവരുന്ന ഇലച്ചാര്‍ത്തുകളും ആണ്. എന്നെങ്കിലും മണ്ണിലേയ്ക്കു മാറിത്താമസിക്കാം എന്നു കരുതി, കുഞ്ഞു മരങ്ങള്‍ അവയുടെ പേരും ശാസ്ത്രനാമവും എഴുതിയ ചെടിച്ചട്ടികളില്‍ വളരുന്ന ഹരിത മോഹനമായ കാഴ്ച.
മരങ്ങളും ചെടികളും നിറഞ്ഞ, വീടു വയ്ക്കാവുന്ന ഒരു സ്ഥലം വാങ്ങലിലേയ്ക്കു അരവിന്ദന്റെ കൊച്ചുകുടുംബത്തെ എത്തിക്കാന്‍ എത്തിക്കാന്‍ രാജന്‍ പിള്ളയ്ക്ക് ഈ കാഴ്ച ധാരാളമായിരുന്നു.

“ചെമ്പക പുഷ്പ സുവാസിത യാമം മൂളിക്കൊണ്ട് ഞാന്‍ കഴുത്തു പൊക്കി നോക്കി. ഏഴാം നിലയില്‍ നിന്നു ഇലകള്‍ താഴേയ്ക്കു നോക്കി തലയാട്ടുന്നു.” വായിച്ചു നിര്‍ത്തുമ്പോള്‍ നമ്മുടെ മനസ്സിലും ചെമ്പകപുഷ്പ സുവാസിത യാമം നിറയ്ക്കാന്‍ കഥാകാരനു കഴിയുന്നു.

പ്രിയപ്പെട്ട സുസ്മേഷ് ,ഈ പച്ചപ്പിനും പൂമരത്തണലിനും നന്ദി .

മാതൃഭൂമി ബൂക്സ് പ്രസിദ്ധീകരിച്ച “മരണവിദ്യാലയം” എന്ന കഥാ സമാഹാരത്തിലാണ് ‘ഹരിതമോഹനം‘ ഉള്ളത്.

( “ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം )

Sunday, December 12, 2010

ഭൂപടങ്ങള്‍.

പെണ്ണുടലില്‍ ഭൂപടങ്ങളും
ഭൂപടങ്ങളില്‍ പെണ്ണുടലുകളും
തേടി നിന്റെ എഴുത്താണി
ചരിത്രങ്ങളില്‍ ചികയുന്നു.

ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍.

കണ്ടുകിട്ടുന്നവയൊക്കെ
ഒരു വരയ്ക്കും, വരയ്ക്കപ്പുറത്തെ
വരയാ കണക്കുകള്‍ക്കും.

പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍.

എന്നിട്ടും,
വരികള്‍ക്കിടയിലെ
വായിക്കപ്പെടാത്ത ചരിത്രമായും
വരകള്‍ക്കിടയിലെ
അടയാളപ്പെടുത്താത്ത
ഭൂപ്രദേശമായും
എന്നുടല്‍ ബാക്കിയാകുമ്പോള്‍
അനുമാനങ്ങള്‍ വരച്ചും നീട്ടിയും
നീ ചമയ്ക്കുന്നൊരീ ഭൂപടത്തില്‍
ഞാനെന്തിനു കൈയ്യൊപ്പു ചാര്‍ത്തണം?

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്. )
http://www.chintha.com/node/92825

Wednesday, December 1, 2010

ആദ്യചുംബനം

(ശ്രീ രവീന്ദ്രനാഥ ടാഗോറിന്റെപ്രഥമചുംബന്‍എന്ന കവിതയുടെ മൊഴിമാറ്റം.
വരികളുടെ തീവ്രസൌന്ദര്യം നശിപ്പിച്ചതിനു ക്ഷമാപണത്തോടെ.)

ആകാശം മിഴി താഴ്ത്തി
നിശ്ശബ്ദതയിലേയ്ക്കു വളര്‍ന്നു.
കിളിപ്പാട്ടുകള്‍ നിലച്ചിരിക്കുന്നു.
തെന്നല്‍ വീണുറങ്ങി.
ഓളങ്ങള്‍ മാഞ്ഞ
ജലാശയം ഒച്ചയില്ലാതെ.
നിമിനേരം കൊണ്ട് വനഹൃദയം
മര്‍മ്മരങ്ങളൊഴിഞ്ഞ് പ്രശാന്തമായി.

വിജനമായ പുഴയോരത്തെ
ചലനമറ്റ സാന്ധ്യനിഴലുകളില്‍
ചാഞ്ഞിറങ്ങിയ ചക്രവാളം
നിശ്ശബ്ദഭൂമിയെ പുല്‍കിനിന്നു.

ആ നിശ്ചല നിമിഷത്തില്‍
ആ ഏകാന്തജാലകത്തിങ്കല്‍
നമ്മള്‍ ആദ്യമായി ചുംബിച്ചു.

പെട്ടെന്ന്,
ദേവാലയമണികളുണര്‍ന്ന്
ആകാശത്തിലേയ്ക്കു മുഴങ്ങി നിറഞ്ഞു.
അനശ്വര താരകള്‍ വിറകൊണ്ടു.
നമ്മുടെ കണ്ണുകളില്‍
കണ്ണുനീര്‍ തുളുമ്പി.

Monday, November 22, 2010

ഉപമകളില്ലാതെ.


"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...

ഉപമയും ഉത്പ്രേക്ഷയും
വിട്ട് ഭയന്നോടിയ പ്രണയം
ആത്മഹത്യയ്ക്കു മലകയറുമ്പോള്‍
ഉള്ളില്‍ എന്റെ ആകാശം
ഇലച്ചില്ലകളില്‍നിന്നു
പൂക്കള്‍ പറത്തുന്നു,
മേഘക്കുളിരില്‍ കാറ്റു വിതച്ച്
പൂമ്പാറ്റചിറകുകളാല്‍
പ്രണയം പെയ്യിക്കുന്നു.

കാളിന്ദിയും കടമ്പുമെല്ലാം
എനിക്കു സ്വന്തമെന്നൊരു
കാല്‍പ്പനികഭംഗിയില്‍
കണ്‍ചിമ്മിനില്‍ക്കേ
ഒരു കായാമ്പൂവടര്‍ന്നുവീണപോല്‍
നെറുകയില്‍ നീ പതിയെ ചുംബിച്ചുവോ.

( ഗൌരി നന്ദന, ടി. എ. ശശി എന്നിവരുടെ കവിതകള്‍ )
*1 http://ekaanthathaaram.blogspot.com/2009/01/blog-post.html -ഗൌരി നന്ദനം
*2 http://sasiayyappan.blogspot.com/2010/07/blog-post_16.html - എരകപ്പുല്ല്.

Thursday, November 4, 2010

മഴവില്ല് ( ഒരു റീ പോസ്റ്റ് )

ഒരു പുരുഷനെ പ്രണയിച്ചിട്ടുണ്ടോ ?
അടിവയറ്റില്‍ വളരുന്ന കുരുന്നുജീവനെയെന്നപോലെ
രക്തമൊഴുക്കിക്കൊടുത്തു സ്നേഹിച്ചിട്ടുണ്ടോ?
ഓരോ വാക്കും ഓരോ ചുംബനമായി
ഏറ്റുവാങ്ങിയിട്ടുണ്ടോ?
ഒരു നെടുവീര്‍പ്പിന്റെ ശ്വാസഗതി
ആലിംഗനമായി പൊതിയുന്നത് അറിഞ്ഞിട്ടുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍
മുല്ലക്കാടുകള്‍ കുളിര്‍ന്നു പൂത്തു ചിരിച്ചിട്ടുണ്ടോ?
കാറ്റിലൂടെ എത്തുന്ന അവന്റെ ശബ്ദത്തിലെ ‍
രതിഭംഗിലഹരിയില്‍ മിഴി ചിമ്മിയിട്ടുണ്ടോ?
ഒരു വരിക്കവിതയില്‍ നിന്നു
അവന്റെ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടോ?
എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

Monday, September 27, 2010

നുണ

ആനത്തുമ്പികള്‍ ആകാശവും
ദിനോസറുകള്‍ ഭൂമിയും
വാണിരുന്ന കാലത്ത്
ഇവിടെ നുണകളില്ലായിരുന്നു.
മുളച്ചുയര്‍ന്നത് സത്യങ്ങള്‍ മാത്രം
ഇര തേടലിന്റെ
ഇണ ചേരലിന്റെ
ഇടം നേടലിന്റെ
സത്യങ്ങള്‍.

കാലം ഒന്നൂതിക്കുതിക്കവെ,
ജൈവകോശങ്ങളില്‍
ജനിതകച്ചിന്തുകള്‍
ഗോവണിപ്പടികള്‍ കയറിയിറങ്ങവെ,
ഊഞ്ഞാല്‍ മരത്തില്‍ നിന്ന്
വാല്‍ പൊട്ടി വീണ വാനരന്‍
നിവര്‍ന്നെഴുന്നേറ്റു നരനാകവേ,
ഇരുകാല്‍ നഷ്ടപ്പെട്ട സത്യങ്ങള്‍ക്കു
നിലനില്‍പ്പില്ലാതായി.

അനന്തരം,
“ഭൂമിയില്‍ നുണകള്‍ കുരുക്കട്ടെ”
എന്നശരീരിയില്‍
മണ്ണിലും ജലത്തിലും വായുവിലും
മുളച്ചാര്‍ത്തു നുണകള്‍.

കല്ലുവെച്ചിട്ടും ആഴത്തിലാഴാതെ
പൊന്തുന്ന നുണച്ചുമടുകള്‍,
കല്ലുവയ്ക്കാത്ത കനക്കുറവില്‍
കാതോരം പറന്നെത്തും പതിരുകള്‍,
വാക്കിന്റെ വിക്കില്‍ പിറന്ന്
വരികളില്‍ വളരുന്ന പൊളിക്കൂണുകള്‍.
സത്യത്തിനൊപ്പം ചിരിച്ചും കുഴഞ്ഞും
കൊല്ലാതെകൊല്ലുന്ന നുണക്കുഴിക്കുസൃതികള്‍.
നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍
ജന്മങ്ങളെല്ലാം സുരക്ഷിതം.

(നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.)

Wednesday, September 15, 2010

നിനക്ക്.

1
നിന്നെ സംഗ്രഹിക്കുമ്പോള്‍
ആദ്യം വാക്കുകളും പിന്നെ വരികളും
മാഞ്ഞുപോകുന്നു.
ഒരു ചുരുക്കെഴുത്തിന്റെ ഭംഗിയില്‍
ആദ്യചുംബനം ബാക്കിയാകുന്നു.

2
പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്.

3
തിരിഞ്ഞുനടക്കുമ്പോള്‍
കുടയ്ക്കുള്ളിലേയ്ക്കു ചെരിഞ്ഞ്
മഴത്തുള്ളീകള്‍ എന്റെ തോളില്‍
ചേക്കേറിയത്
തണുക്കുന്നുവെന്നു പറഞ്ഞാണ്.
“നിന്നെപ്പോലെ‘ എന്നു കുളിര്‍ന്നു
ഞാനവയെ ഉമ്മ വെച്ചു.

Wednesday, August 25, 2010

പിറവി

“കാറ്റുണ്ട്....“
ഒച്ചയില്ലാതെ ഇലയനങ്ങി,
“കരുതലുണ്ട്...“
ഒന്നുചിമ്മി തണ്ടുണര്‍ന്നു.
അറിയുന്നുവെന്ന്
മണ്ണുറപ്പില്‍ പിടിച്ചമര്‍ന്നൂ വേര്..
വേരിറുക്കത്തില്‍ മനമര്‍പ്പിച്ച്
തണ്ടു നിവര്‍ന്നു.
ഇലമടക്കില്‍ ധ്യാനത്തിന്റെ
അതിദീര്‍ഘ ശ്വാസം..
ഒന്നു തുടിച്ച്,
വിരല്‍ പച്ചകളില്‍
ഇളം മേനി താങ്ങി
മിഴി തുറന്നു പൂ മൊട്ട്..
ഇറ്റു സുഗന്ധം ചാലിച്ച്
പിറവിയുടെ വര്‍ത്തമാനം പേറി
കാറ്റ് ഉള്‍ക്കുളിരോടെ ....

(ആഗസ്ത് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/82126)

Monday, August 16, 2010

നീയും ഞാനും.

ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍,
പരിഭവിച്ചും പറഞ്ഞും മുന്നേറുമ്പോള്‍
ഇതാ, ചിതലരിച്ചു
ദ്രവിച്ചൊരു വാക്കെന്നു ഞാന്‍,
ഇവിടിതാ,
പരമ്പരാഗത ചിന്താവഴിയില്‍ നിന്നു
കടമെടുത്തയൊരു വരിയെന്നു നീ...
പിണങ്ങി,
വഴിയോരം, പുഴയോരം
അലയാന്‍ പോയ കണ്ണുകള്‍
തിരികെയെത്തുമ്പൊള്‍,
പുതുപുസ്തകത്തിന്റെ സുഗന്ധം
നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും.

Wednesday, August 11, 2010

വേലി

വേലി,
അതിരിലെ അവകാശ പ്രഖ്യാപനം,
മറവിന്റെ ഹരിതക നിര്‍മ്മിതി
പിന്നെ,
സ്വാതന്ത്ര്യത്തിന്റെ നിലവിളിയും.

അതിരുകള്‍ അളന്നു തിരിച്ച്
വേലി കെട്ടിയപ്പോള്‍ ‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.

ഇളകിയ ഒരു വേലിക്കമ്പ്
നുഴഞ്ഞുകയറ്റതിനുള്ള
രഹസ്യവാക്കാണ്,
പാമ്പിനു പടമൂരാനുള്ള കൊളുത്തും.

Monday, August 2, 2010

തേജോമയം - ഒരു വായന

ശ്രീമതി സാറാ ജോസഫിന്റെ “തേജോമയം” എന്ന നോവല്‍ വായിച്ച്, മനസ്സു കുറിച്ച വരികള്‍ .


“ഓര്‍മീലേ ...രൂബീ... , ഓര്‍മയുണ്ട് ജെമ്മാ...പിന്നെ സഞ്ചാരമാണ് , ചിരിച്ചും കുഴഞ്ഞും കരഞ്ഞും പിഴിഞ്ഞും ഓര്‍മകളിലൂടങ്ങനെ”
അറുപത്തിമൂന്നും അറുപതും വയസ്സായ യൌവ്വനങ്ങള്‍ പുര കത്തുന്ന പോലെയും പുഴ നീന്തുന്നപോലെയും ഇങ്ങനെ പിന്നോക്കം പോകുമ്പോള്‍ തേജോമയമായ ഒരു ലോകം തുറക്കപ്പെടുകയാണ്. ആ യാത്ര ചെന്നെത്തുന്നത് ഒരു തക്കിടമുണ്ടത്തി ചേച്ചിയുടെയും കൊട്ടക്കോലു പോലെ ഉണങ്ങിയ ഒരു അനുജത്തികുട്ടിയുടെയും മുന്‍പിലാകും. അവിടെ മൂന്നു പേര്‍ കൂടിയുണ്ട്.അവരുടെ അപ്പനും അമ്മയും അനുജനും. ഒന്നര വയസ്സുള്ളപ്പോള്‍ കയ്യിലൊരു റബ്ബര്‍ താറാവിനെയും പിടിച്ചു നില്‍ക്കുന്ന തക്കിടമുണ്ടത്തി, പിന്നെ ഏഴുവയസ്സുള്ള കൊട്ടക്കോല്, നാലുവയസ്സുകാരന്‍ അനുജന്‍.. ഈ ചിത്രങ്ങളാണ് കാലത്തിന്റെ തുടക്കത്തില്‍ കാണാന്‍ കിട്ടുക.

കാലം കടന്നു പോകുന്നു, ജെമ്മ വിവാഹിതയായി, റൂബിയാകട്ടെ പുസ്തകങ്ങളെ പ്രണയിച്ചു, വിവാഹം വേണ്ടാ എന്നുറച്ചുനിന്നു. അതുകൊണ്ടു അനുജന്‍ ഇസ്സാക്കിനു അവള്‍ക്കു വേണ്ടി സ്ത്രീ ധനം കൊടുക്കേണ്ടിവന്നില്ല, സ്വന്തം പേരില്‍ കിട്ടിയ കുടുംബവീട് വിറ്റ് അവന്‍ ഭാര്യയുടെയും മകളുടെയും പേരില്‍ ഫ്ലാറ്റും ഭൂമിയും വാങ്ങി. എങ്കിലും കൂടെ താമസിക്കാന്‍ പെങ്ങളെ അവന്‍ അനുവദിച്ചു, പക്ഷെ ജെമ്മയാണ് എതിര്‍ത്തത്, “വേണ്ട രൂബീ അവന്‍ നിന്നെക്കൊല്ലും” . സ്വത്തു ചോദിക്കാതിരിക്കാന്‍ അവന്‍ അതു ചെയ്താലൊ എന്നയിരുന്നു ജെമ്മയുടെ പേടി, സ്വത്തല്ല, ഇസ്സാക്കിന്റെ വീട്ടിലെ ബേബി സിറ്ററുടെ ജോലിയാണ് അവീടെ തമസിക്കുന്നതില്‍ നിന്നും റൂബിയെ മടുപ്പിച്ചത്. അങ്ങനെയാണു ജെമ്മയുടെയും ഭര്‍ത്താവ് റാഫെലിന്റെയും കൂടെ റൂബി താമസം തുടങ്ങിയത്. “ രാഫേലിനോടു ശിങ്ങരിക്കണമെന്നു തോന്നിയാല്‍ ഇത്തിരി ശിങ്ങരിച്ചൊ“എന്നു ജെമ്മയുടെ അനുവാദവും. പക്ഷെ റൂബിയ്ക്കു ശൃഗാരം ഇല്ലായിരുന്നു. അവള്‍ പുസ്തകങ്ങളുടെ ലോകത്തില്‍ സന്തോഷവതിയായിരുന്നു, കൂടെ വീട്ടുജോലികളും സമാധാനത്തോടെ ചെയ്തു.

റാഫേലിന്റെ വീട് നിര്‍മിതി വിസ്മയം തന്നെയാണ് . അതിനു ഉത്തരവാദി അപ്പനാണെന്നു റാഫേല്‍. “ലോകത്തിന്റെ ഏകാന്തമായ ഒരു മൂലയില്‍, അങ്ങനെ പറഞ്ഞാലൊന്നും ശരിയാവില്ല -ഏകാന്തമായ ഒരു കുഴിയില്‍ “ ആണ് ആ വീട്. പലതട്ടുകളിലായി പത്തിരുപത്തൊന്നു പടികള്‍ കയറിയും ഇറങ്ങിയും വേണം വീടെത്താന്‍, വീടെത്തിയാലൊഉള്ളില്‍ വീണ്ടും കുന്നും കുഴികളും. അതു നിര്‍മ്മിച്ച മൂത്താശ്ശാരിമാരെ ശപിക്കാനേ റൂബിയ്ക്കു നേരമുള്ളു, വണ്ണം അധികമായ ജെമ്മയാണ് പടികളില്‍ തട്ടി വീഴുക. വല്ലാതെ വണ്ണം വെച്ച ജെമ്മ സാരിയുടുത്തുനടന്നിട്ടല്ലേ തട്ടിവീഴുന്നതെന്നു നമ്മള്‍ വിഷമിക്കുമ്പൊഴേയ്ക്കും റൂബി എത്തുകയായി, “ജെമ്മ ഇനി ഉടുപ്പിട്ടാ മതി“ എന്ന്. ഗൃഹനിര്‍മ്മാണത്തിന്റെ ഈ കാഴ്ച കൌതുകകരമാണ്. ഈ വീട്ടില്‍ പൂമുഖത്ത് ഒരാള്‍ കൂടിയുണ്ട്, ഗെദ്സെമെന്‍ തോട്ടത്തില്‍ ചിന്താധീനനായിരിക്കുന്ന യേശു. രക്തം വിയര്‍ക്കുമ്പോഴും അതു ആ സഹോദരിമാരുടെ മേല്‍ വീഴാതിരിക്കാന്‍ അഡ്ജസ്റ്റ് ചെയ്തു ചുവരിലിരിക്കുന്ന ദൈവപുത്രനോട് ആശയവിനിമയം ഉള്ളതു റൂബിക്കാണ്.

ജെമ്മയൂടെ ഉള്ളില്‍ അറുപത്തിമൂന്നാം വയസ്സിലും ഒരു പൂങ്കാവനം പൂത്തുലയുന്നുണ്ട്, അവരുടെ കവിള്‍ ചുവക്കുകയും കണ്ണൂകള്‍ തിളങ്ങുകയും ചെയ്യാറുണ്ട്. ഒന്നരവയസ്സുള്ളപ്പോള്‍ റബ്ബര്‍ താറാവിനെയും പിടിച്ചുനിന്നഫോട്ടൊയിലെ കുഞ്ഞുടുപ്പു ഈ പ്രായത്തിലും സ്വപ്നം കാണുന്നവളാണ്. ആ ഫോട്ടോയ്ക്ക് പല കഥകളും ഉണ്ട്. അതിലൊന്നു വിവാഹപിറ്റേന്ന് അതു റാഫേലിനെ കാണിച്ചതാണ്. “ഇതാരാ അറിയൊ” എന്നു കൊഞ്ചിയ ജെമ്മയോട്റാഫേല്‍ വികൃതിച്ചിരിയോടെ പറഞ്ഞതു “ ആ റബ്ബര്‍ താറാവിനെ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ ആ ജട്ടി ഞാന്‍ കണ്ടിട്ടുണ്ട്.”എന്നാണ്. “എന്തു വഷളനാല്ലേ റാഫേല്‍“ എന്നു സങ്കടപ്പെടുന്ന ജെമ്മയൊടു വിവാഹം കഴിക്കാത്ത റൂബി പറയുന്നത് ഇത്തരം വഷളത്തരങ്ങളൊക്കെ പൊറുക്കുന്നതാണ് ദാമ്പത്യമെന്നാണ്.

കല്യാണം കഴിച്ചതില്‍ പിന്നെ ജെമ്മയ്ക്കു അല്‍പ്പായുസ്സുക്കാളായ ഒരുപാടു പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലതിനും ഒരു ദിവസത്തിനപ്പുറം വളര്‍ച്ചയുണ്ടാകാറില്ല എന്നു മാത്രം. “എത്ര കൊണ്ടാലും പഠിക്കില്ലെ ജെമ്മാ” റൂബി ചൊദിക്കും, ജെമ്മയുടെ മറുപടികള്‍ തികച്ചും ആത്മാര്‍ത്ഥമാണ്, അവള്‍ക്കു പ്രണയം പ്രണയം തന്നെയായിരുന്നു. അവള്‍ പ്രണയത്തിന്റ മാലാഖയായിരുന്നു. അതുകൊണ്ടാണ് പൂവിതളുകള്‍ പൊലെ അവളുടെ ശരീരത്തില്‍ പറ്റിചേര്‍ന്നുകിടന്ന പാന്റീസിന്റെ അതിരുകള്‍, നനുത്ത അടിപ്പാവാടയ്ക്കും അതിലും നനുത്ത സാരിയ്ക്കും അടിയിലൂടെ കണ്ട് അതിനെ അനുഗമിച്ചുനിലതെറ്റി പ്രണയം ഭാവിച്ചു ചുംബിച്ച കാമുകനെ അവള്‍ ഒഴിവാക്കിയത്. . “ ആദ്യായിട്ടു കാണുമ്പോള്‍ മുഖത്തേയ്ക്കു നോക്കുന്നതിനു പകരം പാന്റീസിലേയ്ക്കു നോക്ക്വോ, അധമന്‍” , സത്യമല്ലെ?കാമുകന്‍ ചുംബിക്കുമ്പോള്‍ പ്രണയം മണക്കണം എന്നു പറയുന്ന ജെമ്മ മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ വായയുടെ മണമാണതെന്നു റൂബിയ്ക്കു പറഞ്ഞുകൊടുക്കുന്നു. “യൌവ്വനംഇളംചുവപ്പു നിറത്തില്‍ അവളുടെ ദേഹമാകെ ഓളങ്ങളിളക്കിക്കൊണ്ടിരുന്ന കാലത്താണു“ ജെമ്മ അങ്ങനെ പറഞ്ഞത്. “ മുലപ്പാലിന്റെ ഇളം മണമുള്ള വായ കൊണ്ടു അവളെചുംബിക്കാന്‍ കര്‍ത്താവു തന്നെ വരേണ്ടിവരും“ എന്നു റൂബി കരുതിയെങ്കിലും ഒരാള്‍ എത്തുക തന്നെ ചെയ്തു. “ ഇഷ്ടന്‍ “ എന്ന് ജെമ്മ വിളിച്ച കാമുകന്‍. അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തെയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാംഅവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു , വേഷം അലസമായി.

പിന്നീടായിരുന്നു രോഗബാധിതനായിരുന്ന റാഫേലിന്റെ മരണം. മരണക്കിടക്കയില്‍ അയാളെ മടുപ്പില്ലാതെ ശുശ്രൂഷിച്ചതു റൂബിയാണ്. “ ആ ദിവസങ്ങളിലാണു അവള്‍ ഏറ്റവുംകൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതും“. ഒടുവില്‍ മരിക്കുന്ന അന്നു രാവിലെ ജെമ്മ അയാളുടെ മുറിയില്‍ വന്നു, കൈപിടിച്ച് അടുത്തിരുന്നു. ഒടുവില്‍ ആ കൈ തണുത്തു മരവിച്ചപ്പോള്‍റൂബിയാണ് അവളുടെ ചൂടുള്ള കൈകളെ അടര്‍ത്തിയെടുത്തത്.

ക്രിസ്തു ചിരിക്കാത്തതിനെപ്പറ്റിയും ജെമ്മയ്ക്കു പരാതി ഉണ്ടായിരുന്നു. ഹൃദയം പൊരിയുന്നവര്‍ക്കു കൂട്ടാകാന്‍ എപ്പോഴും അഗാധചിന്തയില്‍ ഇരിക്കുന്ന ഒരാള്‍ക്കു പറ്റുമൊയെന്നയിരുന്നു അവരുടെ സംശയം.

ഇസ്സാക്കിന്റെ ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ റൂബിയ്ക്കു പോകേണ്ടിവരുമ്പോള്‍ കൂടെ പോകാതിരിക്കാന്‍ ജെമ്മയ്ക്കാവുന്നില്ല. അവിടെ ജീവിതം ദുസ്സഹമായിരിക്കുമെന്നറിഞ്ഞിട്ടും .വിചാരിച്ചതില്‍ അധികം കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ ജീവിതത്തില്‍നിന്നു തിരിച്ചുവരുമ്പോള്‍ റൂബിയ്ക്കു മരണചീട്ടേഴുതികിട്ടിയിരുന്നു. പതിമൂന്നു ദിവസം കൂടി പുസ്തകം വായിച്ച് അവള്‍ കണ്ണടച്ചു.റൂബി ഒരു ഗാന്ധിയനായിരുന്നു എന്ന ജെമ്മയുടെ വാ‍ക്കു മനസ്സിലാകാതെ ഇസ്സാക്ക് അവളെ ഭാര്യയുടെ സില്‍ക്കുസ്സാരി ഉടുപ്പിച്ചു,ഇവിടെ സാറ റ്റീച്ചര്‍ പറയുന്നു, “ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശരികള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ തിരുത്തുന്നു”.

പ്രണയങ്ങളും റൂബിയും ഇല്ലാതായ ജെമ്മ തനിച്ചായി. ഭിത്തിയിലെ കര്‍ത്താവിനോടു അവള്‍ക്കു വിനിമയങ്ങളില്ലായിരുന്നു. “മടങ്ങിവരില്ലെന്ന മൊഴിയോടെ എല്ലാ കിളികളും പറന്നുപോയ മരം പോലെ ജെമ്മ നില്‍ക്കുന്നു’എന്നാണ് നൊവെലിസ്റ്റ് പറയുന്നത്.റൂബി വായിച്ചു മുഴുമിക്കാതെ വച്ചിരുന്ന പുസ്തകം എടുക്കുന്നു. “അതു വായിച്ചുമുഴുമിക്കേണ്ടവള്‍ ജെമ്മയാണെന്നു ജെമ്മയ്ക്കറിയാം” , മിലാന്‍ കുന്ദേരയുടെ “ഫെയര്‍വെല്‍ വാല്‍ട്ട്സ് “.ഇടയ്ക്കു വെച്ചു വായന തുടങ്ങിയ ജെമ്മ അതില്‍ മുങ്ങിത്തുടിക്കുന്നു. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയില്‍ അവള്‍ പുസ്തകത്തിന്റെ തുടക്കത്തിലേയ്ക്കു തിരിച്ചുപൊകുന്നു, വായന തുടരുമ്പോള്‍ പ്രണയാതുരയായ അവള്‍ക്കായി കര്‍ത്താവു
ഒലിവിലകളുടെമണമുള്ള ഒരു കാറ്റ് അയച്ചുകൊടുത്തു. പേജുകള്‍ ഒരു ധൃതിയുമില്ലാതെ മറിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഒരുപാടു കാലത്തിനു ശേഷം ജെമ്മയുടെ ടെലിഫോണ്‍ റിംഗ് ചെയ്യുന്നു.
അവള്‍ കേള്‍ക്കുന്നു,“ ജെമ്മാ എന്റെ പ്രണയമേ..”
ജെമ്മ ഉറക്കെ നിലവിളിച്ചു, “ആരാ”? "മുളംകുഴലിലൂടെകടന്നുപോകുന്ന ഗംഭീരമായ കാറ്റു പോലെ അയാള്‍ പറഞ്ഞു.. .....ഞാന്‍ ......മിലാന്‍ കുന്ദേര”.

ഈ ലോകം തേജോമയം തന്നെ. പ്രണയത്തിന്റെ, പെണ്ണിന്റെ, പ്രകൃതിയുടെ, പുസ്തകങ്ങളുടെ, സ്നേഹത്തിന്റെ ... എന്തിനേറെ, ജീവിതത്തിന്റെ തേജസ്സു വിളങ്ങുന്ന ലോകം. സാറാ റ്റീച്ചറിനു ഒരുപാടു നന്ദി... ഹൃദയം തുളുമ്പുന്ന സ്നേഹവും...

Thursday, July 22, 2010

തനിച്ച്.

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ...

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി.
നഗരത്തിന്റെ വരമ്പുകള്‍ക്കപ്പുറം പുഴ നീന്തി,
മല ചുറ്റി, പിടഞ്ഞു പോകും വഴി,
ഓരത്തെവിടെയൊ
കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍.
കണ്ണുകളിറുക്കിയടച്ചിട്ടും
മറയിട്ടു മറയുന്ന വഴിക്കാഴ്ചകള്‍
എത്തിപ്പിടിക്കുവാനാഞ്ഞു ചായുമ്പോള്‍
വിരല്‍ തുമ്പില്‍ കാറ്റുമ്മവെയ്ക്കുന്നു..

ഇവിടെയൊ,
പതറിപ്പോയ സൂര്യന്‍
കുടഞ്ഞെറിഞ്ഞ വെളിച്ചം
രാവും പകലും നിറഞ്ഞ്പതഞ്ഞ്
കണ്ണുകളില്‍ തിമിരമാകുന്നു.
കാഴ്ചയ്ക്കൊരു കാക്കചിറകിന്റെ
ഇരുള്‍പോലുംഅവശേഷിക്കുന്നില്ല.

എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ....?

Wednesday, July 7, 2010

അവസരവാദം അഥവാ നാട്ടുനടപ്പ്.

.
‘പ്രണയ‘മെന്നു കേള്‍ക്കുമ്പോള്‍
മറുചോദ്യമുടനെ...
ആരോടാണു നിന്റെ പ്രണയം?
“ ഭര്‍ത്താവിനോട്
“ഹൊ ഒരു പതിവ്രത ചമയല്‍ “
എന്നുടനെ പരിഹാസോക്തി.
"പോയ മഞ്ഞുകാലത്തിലെന്‍
കവിതയ്ക്കൊരു നക്ഷത്ര മൂക്കുത്തി
ചാര്‍ത്തി തന്ന സ്നേഹിതനോട്"
“അസന്മാര്‍ഗ്ഗം, അവിഹിതം..“
ആക്ഷേപങ്ങള്‍ ഉച്ചത്തിലുയരും
“വിസ്മയം വിടര്‍ത്തുന്നൊരീ പ്രപഞ്ചത്തോട്”
ജാടയെന്നു കൊള്ളിവാക്കില്‍ മുഖം തിരിക്കും
“എന്നെത്തന്നെ പ്രണയിക്കുന്നു“വെന്ന്
ഉത്തരം കേട്ടാല്‍ അറപ്പോടെ ഒരു നോട്ടം.

“ഞാന്‍ പ്രണയിക്കുന്നതു നിന്നെയാണു
കണ്ണടച്ചാല്‍ കിനാവു കാണുന്നതും
കണ്‍ തുറന്നാല്‍ കാതോരമറിയുന്നതും
നിന്നെയാണു, നിന്നെ മാത്രം.“
എന്നു പറഞ്ഞാലോ?

ഒട്ടു ചിരിച്ചു നീ ജ്ഞാനിയാകുന്നു.
“ഇതു നിയോഗം,
ഞാനരികിലുള്ളപ്പോള്‍
നിന്‍ ഹൃദയം തുളുമ്പുന്നതും
കാറ്റിലിലുലയും പൂവിതള്‍പോലെ
നീ വിറയാര്‍ന്നു നില്‍പ്പതും
നിന്‍ വ്രതശുദ്ധി.
നിത്യ കന്യേ ,
അണിയുകീ പ്രണയപ്രസാദം,
സഫലമായി നിന്‍ സ്ത്രീ ജന്മം.“

അഹന്തയുടെ തലപ്പാവില്‍
‍ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു.

Sunday, June 27, 2010

മഴ അറിയുമ്പോള്‍

എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും
അപ്പുറത്ത്, എവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

തുള്ളികുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍.
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്.

കൈത്തോടിലെ വെള്ളം
ചെമ്മണ്ണു കലര്‍ന്നു കലങ്ങിയിരിക്കുന്നു
ഒഴുക്കുവക്കിലെ ആറ്റുവഞ്ചി
ഉലഞ്ഞിട്ടുണ്ട്,
യാത്ര പറയാതെ പുറപ്പെട്ട
നീല പൂവിതളുകള്‍
ഓളങ്ങളില്‍ വിഷാദം പടര്‍ത്തുന്നു.
കൂടെ പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും...
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്

സരോദിന്റെ തന്ത്രികളില്‍
ഒരു മഴനൂല്‍ ഈണമാകുന്നുണ്ട്.
ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്,
തണുത്ത കവിളില്‍
ഒരു ചുംബനം ചൂടറിയിക്കുന്നുണ്ട്.
ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

Thursday, June 10, 2010

ഏകാന്തത.

ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
ആള്‍ക്കൂട്ടത്തിന്റെ നടുവിലും
ആഘോഷത്തിന്റെ തെളിവിലും
തേടിയെത്തുന്ന ആക്രമണശൈലി.

അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരം വിരല്‍ത്തുമ്പുകള്‍കൊണ്ടും
അഷ്ടദിക്കുകളില്‍നിന്നൊക്കെയും പാഞ്ഞെത്തുന്ന
തെളിവുകളില്ലാത്ത ഒളിപ്പോര്‍പ്പട.

പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ.

Tuesday, May 18, 2010

കാട്ടുതീ

നിനക്കറിയുമോ?
കാട്ടു തീയും ഇങ്ങനെയാണു,
പൊടുന്നനെ പുല്ലിലൊ,
കാട്ടുവേരുകളിലൊ
തിരിനീട്ടി, ആളിപ്പടരും
പാവം കാടെന്നു കരഞ്ഞ്
ഉയരങ്ങളില്‍ നിന്നൂതിയും
ചരിഞ്ഞും താണും വീശിയും
തീയണയ്ക്കാന്‍ കാറ്റ് .
കൂടെയാടാന്‍ തയാറെന്നു
ഉത്സാഹത്തില്‍ പറന്നും പരന്നും തീയും,
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.

ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ ‍പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...
അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.

Monday, May 10, 2010

കിണര്‍.

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട് .
ജീവന്‍ തുടിക്കുന്ന വേരുകള്‍
‍ഇക്കിളിപ്പെടുത്തുന്ന മണ്‍ചൂടുണ്ട് .
ജലക്കാഴ്ചയുടെ പ്രലോഭനത്തില്‍
ഇടിഞ്ഞിളകി താഴ്ചകള്‍ തേടുമ്പോള്‍
കളഞ്ഞു പോയൊരു പൂമരച്ചോടുണ്ട് .

ഇപ്പോള്‍,
ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.

(മെയ് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/74703)

Thursday, May 6, 2010

വായന

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി

ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
‍കണ്ണീരും ചോരയും ചേര്‍ന്നു ,
പശയായൊട്ടുന്നു വിരല്‍ത്തുമ്പില്‍ .
മുന്‍പോട്ടുള്ള യാത്രയില്‍
‍ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, April 28, 2010

മുഖാമുഖം

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,
ഒരുവേള,
ഹൃദയം തപിക്കുമൊരു നിമിഷത്തില്‍
‍ആശ്ലേഷം കൊതിച്ചീയിടനാഴി
ഭേദിച്ചൊന്നൊന്നോടു ചേര്‍ന്നുവെന്നും വരാം.

സത്യമോ?
പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...
എങ്കിലും
ഇനിയുമറിഞ്ഞില്ല പരസ്പരം
പ്രണയത്തിലേയ്ക്ക് മിഴിയടച്ചതുമില്ല...

കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ?

Thursday, April 15, 2010

ഉമാമഹേശ്വരം

ഉമാമഹേശ്വര സംവാദങ്ങളിലൂടെയാണു
എന്റെ ശിവഭക്തി പ്രണയമായത്.
ചുടലഭസ്മവും മണിനാഗങ്ങളും കാട്ടാനത്തോലും
അലങ്കാരങ്ങളെങ്കിലും
കാന്തന്‍ മഹേശ്വരനെന്നു തപം ചെയ്ത
ഉമയുടെ പാദങ്ങളില്‍ സഹസ്രാര്‍ച്ചന.
പര്‍വതനന്ദിനീ പൂജ കഴിഞ്ഞാല്‍
അര്‍ദ്ധ നാരീശ്വരനിലേയ്ക്കു കൂടു മാറ്റം.
പരിഭവമേതുമില്ലെന്നു ജടാമകുടത്തില്‍ നിന്നു
ഒളികണ്ണെറിയുന്ന ഗംഗ.

ഓരോ സംവാദങ്ങള്‍ക്കുമൊടുവില്‍
സംശയങ്ങളൊടുങ്ങിയ ഉമാഹൃദയം
നിദ്രയിലേയ്ക്കു ചായുമ്പോള്‍
‍അന്തമില്ലാത്ത ചോദ്യങ്ങളുമായി
ഞാന്‍ ഹിമമുടികള്‍ തേടി.
ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ,
ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
‍കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു
മഞ്ഞിന്റെ നനവ്....

ഒടുവില്‍,
വാക്കുകള്‍ ചിലമ്പഴിയ്ക്കുമ്പോള്‍
‍മൌനഭംഗിയൊരു മാത്ര...
കടുംതുടി ഉണരുന്നു,
മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
‍തപിച്ചലിയുന്നു,ഇനി താണ്ഡവം,
കാമമോഹിതം മനമലിഞ്ഞു ചേരുന്നു,
പാതി പൂരിതം പ്രകൃതിയില്‍.

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, April 8, 2010

വാക്കിന്റെ വര്‍ത്തമാനങ്ങള്‍

1
എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.

2
ഏഴു താളും ഏഴുവരിയും
ഏഴക്ഷരങ്ങളും തള്ളി വായിച്ചപ്പോള്‍
‍ഭാവി ഒരു കടും വാക്കില്‍ തടഞ്ഞു നിന്നു,
എടുത്തുമാറ്റിയപ്പോള്‍, ‍അടിയില്‍
ഒഴിഞ്ഞുപോയെന്നു കരുതിയ ഭൂതം..

3
വരണ്ട മണ്ണിലാണുനീ
വാക്കിന്റെ വിത്തെറിഞ്ഞത്.
നിന്റെ വിശ്വാസപ്പെരുമഴയേറ്റാണൊ
അതത്രയും മുളപൊട്ടിയത്?

4
നമുക്കിടയിലെ എത്രാമത്തെ വാക്കാണിതു?
മുന്‍പെ പിറന്നവയത്രയും
നിലം തൊടാതെ മറഞ്ഞു.
ഇതെങ്കിലും താഴെ വീണു
മണ്ണില്‍ വേരാഴ്ത്തിയെങ്കില്‍

5
കാറ്റെടുത്തോ കടലെടുത്തോ
ഒഴിഞ്ഞു പൊയീ
പ്രിയമുള്ള വാക്കുകള്‍ .
‍ഇനി നീയും ഞാനും പങ്കുവെയ്ക്കുമീ
ശിഷ്ടസ്വപ്നത്തില്‍
മൂകാഭിനയം മാത്രം.

Thursday, March 25, 2010

ജനിതകം

മഴയുടെയും പുഴയുടെയും
ജന്മരഹസ്യമറിയുന്ന മലയാണു
ഒരേ ജാതകം ഗണിച്ചുകൊടുത്തത്.
വൃദ്ധിക്ഷയങ്ങള്‍
‍അപഹാരങ്ങള്‍
‍സമാസമം.

എങ്കിലും
ഞാനുമെന്റേതും
നീയുംനിന്റേതും
എന്നൊളിച്ചു, ഇരുവരും

പുഴ മഴയില്‍നിന്നപഹരിച്ചതും
മഴ പുഴയില്‍നിന്നപഹരിച്ചതും
അവരവരുടേതായിരുന്നുവെന്ന്
കാറ്ററിഞ്ഞിരുന്നു.
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും.

അതുകൊണ്ടു ജനിതകപ്പൊരുളിന്റെ
നെറുകയില്‍കൈവച്ച്, സത്യമായും
ഒരു കണക്കുപറച്ചിലുമില്ലാതെ
നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍ ഇരുവഴിയായിപിരിയാം
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും.

Friday, March 12, 2010

ഇരുപത്തിയഞ്ചാം മണിക്കൂര്‍.

ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിലാണു
ഇതൊക്കെ സംഭവിക്കുന്നത്;
ഒരു കവിത ഉരുകിയൊലിച്ചു
രക്തത്തില്‍ കലരുക,
ഒരു പ്രണയം പൊട്ടിത്തുറന്നു
ശ്വാസത്തില്‍ നിറയുക,
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.

ഏറ്റവും പ്രിയപ്പെട്ടതൊക്കെ
സംഭവിക്കുന്ന ആ സമയത്താണു
എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത്.

അങ്ങനെയൊരു
ഇരുപത്തിയഞ്ചാം മണിക്കൂറിലാണു
ഞാന്‍ ഋതുമതിയായത്.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, March 5, 2010

കൂറുമാറ്റം

അക്കങ്ങളോടായിരുന്നു
മുന്‍പൊക്കെ എനിക്കിഷ്ടം.
ഒന്നു മുതല്‍ ഒന്‍പതു വരെ
ഒന്നും മറ്റൊന്നു പോലെയല്ലാതെ
എന്നാല്‍, ഒന്നില്‍ മറ്റൊന്നടങ്ങിയും...
കൂടെ നിത്യകന്യാ പ്രാപ്തയായ പൂജ്യവും.

കൂട്ടമായ് കൂട്ടിയാലും
കൂട്ടത്തില്‍നിന്നു കുറച്ചാലും
കൂട്ടങ്ങളില്‍ ഗുണിച്ചാലും
കൂട്ടത്തോടെ ഹരിച്ചാലും
ഉത്തരങ്ങള്‍ കൃത്യവും സത്യവും.

പിന്നെ,
അക്ഷരങ്ങളിലേയ്ക്കു കൂടു മാറിയപ്പോള്‍
‍ചിന്താക്കുഴപ്പങ്ങള്‍,
നേര്‍പരിചയം ചിരിച്ചന്‍പത്താറക്ഷരങ്ങള്‍
‍മോഹിപ്പിച്ചപ്പുറത്തിരുപത്താറും
പിന്നെ അവിടെ, ഇവിടെ.....

എങ്കിലും നാവിലലിഞ്ഞ അക്ഷരങ്ങള്‍ക്കു
ഇലനേദ്യങ്ങളും നിറമാലയുമായാദ്യപൂജ.
വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്,
നേരെയും ചെരിഞ്ഞും വെട്ടി
തിരിഞ്ഞും മറിഞ്ഞും നോക്കി
ഒറ്റയായും അനേകമായും
അര്‍ത്ഥപ്പകര്‍ച്ചകള്‍.

ഭയന്നും തളര്‍ന്നും
ഹൃദയം പകരാന്‍
അക്ഷരക്കൂട്ടങ്ങള്‍ തേടുമ്പോള്‍,
ഇതാ നീ കടം തന്ന ഒരു വാക്ക്
അര്‍ത്ഥം തുളുമ്പിയും
നിറവായ് പെരുകിയും
കളിക്കൂട്ടായ് ചുംബിച്ചും......

Saturday, February 27, 2010

ഭ്രമണം

ഒരു മോഹക്കുതിപ്പില്‍ തെറിച്ചു
ഭ്രമണപഥത്തില്‍ വീണപ്പോള്‍
നിലനില്‍പ്പിനായി വട്ടം കറങ്ങേണ്ടിവന്നു.
അകക്കാഴ്ചകള്‍ ‍ സുന്ദരം
മുഖപടം വര്‍ണപൂരിതം,
സൂര്യ തേജസ്സു,
അഗ്നിപ്രഭ,
വിശേഷണങ്ങള്‍ക്കു ക്ഷാമം...

ഒരു മിഴിപ്പാടു പിന്നോട്ടു മാറി
ഗുരുത്വാകര്‍ഷണം ഭേദിച്ചപ്പോള്‍
കാഴ്ചക്കുറ്റങ്ങള്‍..
കറുപ്പില്‍ കരിമ്പുള്ളികളുള്ള മുഖം,
നിഴല്‍ക്കുത്തില്‍ എന്നിലേയ്ക്ക്
താഴുന്ന കത്തി,
അലങ്കാരങ്ങള്‍ വേണ്ടാത്ത ഭയം.
ഇല്ല,
കറങ്ങിയാലും നിലനില്‍പ്പില്ല.

Friday, February 26, 2010

കൈവഴി

(എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സരള പൊറ്റെക്കാടിനു)

ഇന്നലെ ഞാനൊരു കലങ്ങിയ
പുഴയായിരുന്നു.
തിടുക്കത്തിലൊരാള്‍ മറികടന്നപ്പോള്‍
‍അടിത്തട്ടോളം ചവിട്ടിയിളക്കി
കണ്ണീരും ചോരയും കലര്‍ന്നു കലങ്ങി
ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാതെ ഞാന്‍ ....

നീയോ,
ചേര്‍ന്നു ചെരിഞ്ഞു നിന്ന്
ഒരു കൈവഴി തീര്‍ത്തു.
കലക്കവെള്ളമത്രയും ഊക്കോടെ
നിന്നിലേയ്ക്ക്....
അതു കൊണ്ടു
ഞാനിപ്പോള്‍ വീണ്ടും
തെളിഞ്ഞ്, തെളിഞ്ഞ്, തെളിഞ്ഞ് ........

കൂട്ടുകാരീ, സ്നേഹം..........

Sunday, February 21, 2010

അടയാളങ്ങള്‍

(ഹേനാ രാഹുലിന്റെ ബ്ലോഗിലെ “പല ജന്മം” എന്ന കവിത വായിച്ചതില്‍ നിന്നു)

അതെ,
എല്ലാ അടയാളങ്ങളും കൃത്യമാണു ,
വലത്തേ തോളില്‍ താഴേയ്ക്കു
നീളത്തില്‍ നീലിച്ച മറുക്,
ഇടനെഞ്ചില്‍ ഭാഗ്യക്കല,
അതിമധുരമുള്ള ചുണ്ടുകള്‍ ,
ചുടുനീരുറവയുടെ ആലിംഗനങ്ങള്‍
വാക്കുകളില്‍ തിരിവെളിച്ചങ്ങള്‍
കണ്ണൂകളില്‍ വിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
കല്ലും മണ്ണും കടലുപ്പും
കവിമനസ്സിന്റെ തീയും കുളിരും
എല്ലാം, ....
ഇന്നലെയോളം അറിഞ്ഞും നുണഞ്ഞും...
പക്ഷെ...
ഇന്നുറക്കമുണര്‍ന്നപ്പോള്‍
പാതികിടക്ക ശൂന്യമായിരുന്നു.
വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യോതിഷം ഗണിച്ചപ്പോള്‍
മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.

മുഴക്കോലുകളെ അവന്‍ കബളിപ്പിച്ചിരുന്നു,
ചിലപ്പോള്‍ മലപോലെ വലുതായും
ചിലപ്പോള്‍ എലി പോലെ ചെറുതായും
എങ്കിലും ഇതാ എന്റെ ശരീരത്തില്‍ അവിടവിടെ
അവന്റെ പാടുകള്‍, അടയാളങ്ങള്‍,
എല്ലാം ചേര്‍ത്തു ജ്യാമിതിയും ബീജഗണിതവും
കുടഞ്ഞ് ഞാന്‍ വരച്ചെടുക്കാന്‍ പണിപ്പെടുമ്പൊള്‍
വാതിലിനപ്പുറം പുതുജന്മത്തിന്റെ
വാ കീറിയ കരച്ചില്‍
(പറക്കാന്‍ ഒരു കൂട്ടു തേടിയ കാറ്റതിനെ മാറോടു ചേര്‍ത്തിരിക്കും)

ഭയം

ഒന്നാം നാള്‍,
വിലക്കപ്പെട്ട ജാലകത്തിനപ്പുറം
നിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.

രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍ കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.

മൂന്നാം നാള്‍
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്‍
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍ പെയ്തിറങ്ങിയ
ചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.

പിന്നെ
പടിയിറങ്ങി, പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞു
നീ ഞ്ജാനിയുടെ വിളക്കു തെളിച്ചു.

ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണു
നീ എന്നെ ഉപേക്ഷിക്കുക?
http://www.chintha.com/node/63003

Friday, February 19, 2010

പ്രണയം

പ്രണയം പുര നിറഞ്ഞു
പുറത്തേയ്ക്കു വളര്‍ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളൊടെ താലി ചാര്‍ത്തി തളച്ചു
ആശ്വാസം, പിന്നെയതു വളര്‍ന്നില്ല.

“നീ ഒരുപാടു ഉടുപ്പുകളില്‍ നിന്നെ പൊതിഞ്ഞിരിക്കുന്നു,
എനിക്കു നിന്നിലേയ്ക്കു കടക്കാനാകുന്നില്ല”
പ്രണയം പരാതിപ്പെട്ടു.
എല്ലാം അഴിച്ചു നഗ്നയാക്കികൊടുത്തപ്പോള്‍
പറയുന്നു,“ ഉടയാടകള്‍ മുറുകി നീ
ഒരു ശിലയായിരിക്കുന്നു
ഇനി കാക്കുക, രാമന്‍ വരട്ടെ.”

കിടപ്പുമുറിയുടെ വാസ്തു
ശരിയല്ലാത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പൊയി
കാറ്റതിനെ കടല്‍ തീരത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോയി, മുക്കിക്കൊല്ലാന്‍

നിന്റെ ചിത്രം എഴുതിയും മായ്ച്ചും
വരച്ചു തളര്‍ന്നപ്പോള്‍
ഞാന്‍ എന്നെ വരച്ചു നോക്കി
കണ്ണാടിയില്‍ കണ്ട രൂപം
കടലാസ്സിലെത്തിയപ്പോള്‍
കാല്‍ചിലമ്പ്, പള്ളിവാള്‍, പിന്നെ
ചെമ്പട്ടിന്റെ ഉടയാടയും

കിഴക്കുനിന്നു പുറപ്പെട്ട്, ഒന്നിച്ചു
ദിക്കുകളെല്ലാം താണ്ടിയാണു നമ്മള്‍
പ്രണയവ്രുത്തം പൂര്‍ത്തിയാക്കിയത്
എന്നിട്ടും തിരിച്ചെത്തിയപ്പോള്‍
എന്റെ തെക്കു നിനക്കു വടക്കും
നിന്റെ കിഴക്കു എനിക്കു പടിഞ്ഞാറുമായി

വഴിമുട്ടിയപ്പോള്‍ പ്രണയം പറഞ്ഞു
നമുക്കു പിരിയാം
അതെ, പിരിയാം, പക്ഷെ
പിരിയാന്‍ ഇനി ഇഴകളെവിടെ?
http://www.chintha.com/node/58157

തിരിച്ചറിവ്

വലതുകാല്‍ വച്ചു പടി കയറിയപ്പൊള്‍
എന്റെ മനസ്സിനു ചിറകുകള്‍ ഉണ്ടായിരുന്നു.
ഉയര്‍ന്നും ചെരിഞ്ഞും താഴ്ന്നും പറന്ന്
മോഹിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുമെത്തിച്ചിരുന്ന
വര്‍ണ്ണചിറകുകള്‍
മലമുകളിലെ ഏകാന്തതകള്‍,
കടലൊരത്തെ പ്രണയസായന്തനങ്ങള്‍
മഴയില്‍ ചാഞ്ഞ വയല്പച്ചകള്‍
എല്ലാ ദൂരങ്ങളും എന്റെ ചിറകുകള്‍ക്കു
പരിചിതമായിരുന്നു

പിന്നെ, പതുക്കെ പതുക്കെ
ചിറകുകള്‍ തൂവല്‍ കൊഴിഞ്ഞുണങ്ങി
തിരിച്ചറിവിന്റെ കുത്തൊഴുക്കില്‍
എന്റെ പകലിനു മേല്‍ക്കൂര നഷ്ടമായി
രാത്രിക്കു പുതപ്പും

അറിവിന്റെ കനല്‍ചൂടില്‍
അക്ഷരങ്ങള്‍ വെന്തുനീറി
ചുട്ടുപൊള്ളിവിടര്‍ന്നവ
ഇന്നിന്റെ പ്രായശ്ചിത്തം
കരിഞ്ഞു ചുളുങ്ങിയവ
ഇന്നലെയുടെ ബലിക്കു
ഉണങ്ങാന്‍ കൂട്ടാക്കാതെ
കണ്ണീരില്‍ കുതിറ്ന്നവ
കൂടണയാത്ത കിളികള്‍ക്കു.
ഓരോന്നും ഓരോ പാകം
നാളെയ്ക്കു വീണുമുളയ്ക്കാന്‍
ഒന്നും അവശേഷിക്കുന്നില്ല

മനസ്സിന്റെ നെരിപ്പോടില്‍
ഒന്നും ഒന്നും അവശേഷിക്കുന്നില്ല
ഇന്നലെയുടെ ദലങ്ങളില്‍
പ്രണയം പെയ്ത ഒരു നീര്‍ത്തുള്ളിയോ
ഒരു ചുംബനമൊ പോലും.
ഇപ്പോള്‍ എനിക്കറിയാം
എങ്ങനെയാണു മനസ്സില്‍
മരുഭൂമികളുണ്ടാകുന്നതെന്നു.