കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, June 20, 2011

മടക്കം

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു.

ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.

അറിയാതെ വാല്‍ തട്ടി
അടുപ്പിലേയ്ക്കു മറിഞ്ഞ
ചായ വെന്ത മണമോ,
കുടിച്ചുവറ്റിച്ച അന്തിവിളക്കിലെ
എള്ളെണ്ണ രുചിയോ,
വരച്ചു തരുന്ന വഴിയോരം പറ്റി
എലിമാളങ്ങളില്ലാത്ത കല്‍മതില്‍ വരെ,
നഖമിറക്കാത്ത പൂച്ചക്കാല്‍ ചവിട്ടി
അടുക്കള വാതിലൂടെ
അകത്തേയ്ക്ക് കടക്കുമ്പോള്‍ ,
വരും വരായ്മകളുടെ വലച്ചാര്‍ത്തുകളില്‍
വീണുടയാനൊരു മണ്‍കലമോ,
പാല്‍ നിറമുള്ളൊരു ചില്ലു പാത്രമോ
വെള്ളാരം കണ്ണുകളില്‍ ഭീതി പരത്തുന്നുണ്ട്.

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.