കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Tuesday, March 29, 2011

തിളനില.

ഇത്
തിളനിലയിലെ ഭൌതികമാറ്റം.

ചാരം ചൂടിയൊളിച്ച കനലേതോ
കാറ്റൂതിയുണര്‍ത്തി പെരുപ്പിച്ച്,
തിളച്ചു തുടങ്ങുമ്പോഴൊരു കുതിപ്പ് .
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍‌വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.

വെയില്‍മരത്തിന്റെ ഉച്ചിയിലേയ്ക്ക് ,
കൈതൊടാതെ ഓടിക്കയറാനും
തണുക്കുന്നുവെന്നു ചിണുങ്ങുന്ന
മഴത്തുള്ളികള്‍ക്ക് കുപ്പായമൂരി
എറിഞ്ഞുകൊടുക്കാനും
പിന്നെയൊരരനിമിഷം മാത്രം മതി.

ഇരുളിന്റെ പാതിവഴിയെന്നോ
നട്ടുച്ചയിലെ കിനാവെളിച്ചമെന്നോ
നിനയ്ക്കാതെ തുള്ളിത്തുളുമ്പോള്‍
ഹൃദയരക്തമിറ്റുവീഴുന്നത്
നിന്റെ കാല്‍‌വിരലുകളിലാണ്.

ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.

(‘ഒരില വെറുതെ ” എന്ന ബ്ലോഗിലെ ‘ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ ചില മഴനൃത്തങ്ങള്‍ ‘ എന്ന വായനയാണ് ഈ വരികള്‍ക്കു പ്രചോദനം എന്ന് കുറ്റസമ്മതമായും കടപ്പാടായും പറഞ്ഞുകൊണ്ട്.......)

Sunday, March 6, 2011

ഒടുവില്‍ .

(ശ്രീ എസ് . കലേഷിന്റെ “ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍ / നീ “ എന്ന കവിത വായിച്ചപ്പോള്‍ കുറിച്ചത്. കവിതയുടെ ലിങ്ക് ,കവിയോട് അനുവാദം ചോദിക്കാതെ , ഇവിടെ ചേര്‍ത്തിരിക്കുന്നു. )

ഒടുവില്‍ ,
അതിങ്ങനെയേ സംഭവിക്കൂ,
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും .
എന്നുമെപ്പോഴുമെന്തിനും
എനിക്കായിരുന്നില്ലെ ധൃതി?
( മെല്ലെയാകട്ടെയെന്നു നീയും )
ഇനി ശീലങ്ങളൊന്നും മാറില്ലല്ലോ.

സാരി പോലും മാറ്റിയുടുക്കാതെ ,
കൈവളയും മാലയുമെല്ലാം വേണ്ടവര്‍
അഴിച്ചെടുക്കട്ടെയെന്നുപേക്ഷിച്ച്,
ജീവനുണ്ടായിരുപ്പോള്‍ കഴിയാത്തൊ-
രെടുത്തുചാട്ടത്തിലേയ്ക്ക് ചിറകുവിടര്‍ത്തി ,
മുന്‍പൊരിക്കലും വന്നിട്ടില്ലെങ്കിലും
കൃത്യമായിങ്ങെത്തിയില്ലേയെന്നു വിളിച്ചു കൂവി
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും.

പാതികുടിച്ച കട്ടന്‍ ചായയുടെ കപ്പ്
അരഭിത്തിയില്‍ വച്ച് ,
വരാന്തയിലെ ചാരുകസേരയില്‍ നീ,
കാക്കുന്നതെന്നെയാണെന്നെനിക്കറിയാം.

വന്ന കിതപ്പടങ്ങും മുന്‍പേ ,
ആദ്യസ്വപ്നം ഞാന്‍ നിറവേറ്റും,
വലംകയ്യിലെ അഞ്ചു വിരല്‍ക്കുഞ്ഞുങ്ങളെയും
നക്കിത്തുവര്‍ത്തി ഞാനുമ്മവയ്ക്കും.
കണ്ണു കൊണ്ട് നീ വിളിക്കുന്നതറിഞ്ഞ്
നെഞ്ചില്‍ മുഖം ചേര്‍ത്തുവയ്ക്കും.
പത്ത്, ഒന്‍പത്, എട്ട് , ഏഴ്...
നിന്റെ ഹൃദയം പിന്നിലേയ്ക്കെണ്ണുമ്പോള്‍
ഇല്ലാത്ത ചങ്കു പൊള്ളിപ്പിടഞ്ഞ് ഞാന്‍ തേങ്ങും.
പൂജ്യമെത്തുമ്പോള്‍ കൈപിടിച്ചെഴുനേല്‍ക്കും,
“ അകത്താരുമില്ലേ , ഒന്നിങ്ങോട്ടു വരൂ,
കരഞ്ഞും വിളിച്ചും ,
ഇലയിട്ടോ , പായ വിരിച്ചോ
ഇറക്കിക്കിടത്തിക്കോളൂ,
അരിയും പൂവുമൊക്കെയര്‍ച്ചിച്ചോളൂ,
ഞങ്ങളിറങ്ങുന്നു” എന്ന് ലോകമത്രയും
കേള്‍ക്കുന്നത്ര പതുക്കെ പറഞ്ഞ്
നമ്മുടെ മണ്ണിലേയ്ക്കിറങ്ങും.
നീ വിട്ടുപോകാന്‍ മടിക്കുന്ന
പൂമരക്കാട്ടിലെ ലഹരിയുടെ
മണങ്ങള്‍ ഞാനുമറിയട്ടെ.
പൊന്‍ ചെമ്പകപ്പൂവൊന്നിറുത്ത്
മുടിയിലണിയിക്കൂന്നേ,‘ ഹാ,
എന്തു മണ‘മെന്നെന്നെ നീ വാസനിക്കൂ.

ഇനി യാത്രയല്ലേ,
കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം

ഒക്കെയെരിഞ്ഞൊടുങ്ങുമ്പോള്‍ ,
പതുക്കെപ്പറക്കാം.
അമ്പിളി അമ്മാവന്റെ വലതുവശത്തെ
നക്ഷത്രകുസൃതിയുടെ പിന്‍ മുറ്റത്തൊരു
കളിവീടൊരുങ്ങിയിട്ടുണ്ട്..

ആരും തിരഞ്ഞുവരല്ലേ,
ഞങ്ങള്‍ക്കിനി മടക്കമില്ല.

http://vaikunneramanu.blogspot.com/2011/03/blog-post.html