കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, June 27, 2010

മഴ അറിയുമ്പോള്‍

എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും
അപ്പുറത്ത്, എവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

തുള്ളികുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍.
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്.

കൈത്തോടിലെ വെള്ളം
ചെമ്മണ്ണു കലര്‍ന്നു കലങ്ങിയിരിക്കുന്നു
ഒഴുക്കുവക്കിലെ ആറ്റുവഞ്ചി
ഉലഞ്ഞിട്ടുണ്ട്,
യാത്ര പറയാതെ പുറപ്പെട്ട
നീല പൂവിതളുകള്‍
ഓളങ്ങളില്‍ വിഷാദം പടര്‍ത്തുന്നു.
കൂടെ പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും...
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്

സരോദിന്റെ തന്ത്രികളില്‍
ഒരു മഴനൂല്‍ ഈണമാകുന്നുണ്ട്.
ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്,
തണുത്ത കവിളില്‍
ഒരു ചുംബനം ചൂടറിയിക്കുന്നുണ്ട്.
ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

Thursday, June 10, 2010

ഏകാന്തത.

ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
ആള്‍ക്കൂട്ടത്തിന്റെ നടുവിലും
ആഘോഷത്തിന്റെ തെളിവിലും
തേടിയെത്തുന്ന ആക്രമണശൈലി.

അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരം വിരല്‍ത്തുമ്പുകള്‍കൊണ്ടും
അഷ്ടദിക്കുകളില്‍നിന്നൊക്കെയും പാഞ്ഞെത്തുന്ന
തെളിവുകളില്ലാത്ത ഒളിപ്പോര്‍പ്പട.

പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ.