കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Tuesday, May 18, 2010

കാട്ടുതീ

നിനക്കറിയുമോ?
കാട്ടു തീയും ഇങ്ങനെയാണു,
പൊടുന്നനെ പുല്ലിലൊ,
കാട്ടുവേരുകളിലൊ
തിരിനീട്ടി, ആളിപ്പടരും
പാവം കാടെന്നു കരഞ്ഞ്
ഉയരങ്ങളില്‍ നിന്നൂതിയും
ചരിഞ്ഞും താണും വീശിയും
തീയണയ്ക്കാന്‍ കാറ്റ് .
കൂടെയാടാന്‍ തയാറെന്നു
ഉത്സാഹത്തില്‍ പറന്നും പരന്നും തീയും,
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.

ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ ‍പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...
അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.

Monday, May 10, 2010

കിണര്‍.

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട് .
ജീവന്‍ തുടിക്കുന്ന വേരുകള്‍
‍ഇക്കിളിപ്പെടുത്തുന്ന മണ്‍ചൂടുണ്ട് .
ജലക്കാഴ്ചയുടെ പ്രലോഭനത്തില്‍
ഇടിഞ്ഞിളകി താഴ്ചകള്‍ തേടുമ്പോള്‍
കളഞ്ഞു പോയൊരു പൂമരച്ചോടുണ്ട് .

ഇപ്പോള്‍,
ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.

(മെയ് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/74703)

Thursday, May 6, 2010

വായന

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി

ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
‍കണ്ണീരും ചോരയും ചേര്‍ന്നു ,
പശയായൊട്ടുന്നു വിരല്‍ത്തുമ്പില്‍ .
മുന്‍പോട്ടുള്ള യാത്രയില്‍
‍ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)