കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, April 28, 2010

മുഖാമുഖം

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,
ഒരുവേള,
ഹൃദയം തപിക്കുമൊരു നിമിഷത്തില്‍
‍ആശ്ലേഷം കൊതിച്ചീയിടനാഴി
ഭേദിച്ചൊന്നൊന്നോടു ചേര്‍ന്നുവെന്നും വരാം.

സത്യമോ?
പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...
എങ്കിലും
ഇനിയുമറിഞ്ഞില്ല പരസ്പരം
പ്രണയത്തിലേയ്ക്ക് മിഴിയടച്ചതുമില്ല...

കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ?

Thursday, April 15, 2010

ഉമാമഹേശ്വരം

ഉമാമഹേശ്വര സംവാദങ്ങളിലൂടെയാണു
എന്റെ ശിവഭക്തി പ്രണയമായത്.
ചുടലഭസ്മവും മണിനാഗങ്ങളും കാട്ടാനത്തോലും
അലങ്കാരങ്ങളെങ്കിലും
കാന്തന്‍ മഹേശ്വരനെന്നു തപം ചെയ്ത
ഉമയുടെ പാദങ്ങളില്‍ സഹസ്രാര്‍ച്ചന.
പര്‍വതനന്ദിനീ പൂജ കഴിഞ്ഞാല്‍
അര്‍ദ്ധ നാരീശ്വരനിലേയ്ക്കു കൂടു മാറ്റം.
പരിഭവമേതുമില്ലെന്നു ജടാമകുടത്തില്‍ നിന്നു
ഒളികണ്ണെറിയുന്ന ഗംഗ.

ഓരോ സംവാദങ്ങള്‍ക്കുമൊടുവില്‍
സംശയങ്ങളൊടുങ്ങിയ ഉമാഹൃദയം
നിദ്രയിലേയ്ക്കു ചായുമ്പോള്‍
‍അന്തമില്ലാത്ത ചോദ്യങ്ങളുമായി
ഞാന്‍ ഹിമമുടികള്‍ തേടി.
ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ,
ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
‍കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു
മഞ്ഞിന്റെ നനവ്....

ഒടുവില്‍,
വാക്കുകള്‍ ചിലമ്പഴിയ്ക്കുമ്പോള്‍
‍മൌനഭംഗിയൊരു മാത്ര...
കടുംതുടി ഉണരുന്നു,
മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
‍തപിച്ചലിയുന്നു,ഇനി താണ്ഡവം,
കാമമോഹിതം മനമലിഞ്ഞു ചേരുന്നു,
പാതി പൂരിതം പ്രകൃതിയില്‍.

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, April 8, 2010

വാക്കിന്റെ വര്‍ത്തമാനങ്ങള്‍

1
എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.

2
ഏഴു താളും ഏഴുവരിയും
ഏഴക്ഷരങ്ങളും തള്ളി വായിച്ചപ്പോള്‍
‍ഭാവി ഒരു കടും വാക്കില്‍ തടഞ്ഞു നിന്നു,
എടുത്തുമാറ്റിയപ്പോള്‍, ‍അടിയില്‍
ഒഴിഞ്ഞുപോയെന്നു കരുതിയ ഭൂതം..

3
വരണ്ട മണ്ണിലാണുനീ
വാക്കിന്റെ വിത്തെറിഞ്ഞത്.
നിന്റെ വിശ്വാസപ്പെരുമഴയേറ്റാണൊ
അതത്രയും മുളപൊട്ടിയത്?

4
നമുക്കിടയിലെ എത്രാമത്തെ വാക്കാണിതു?
മുന്‍പെ പിറന്നവയത്രയും
നിലം തൊടാതെ മറഞ്ഞു.
ഇതെങ്കിലും താഴെ വീണു
മണ്ണില്‍ വേരാഴ്ത്തിയെങ്കില്‍

5
കാറ്റെടുത്തോ കടലെടുത്തോ
ഒഴിഞ്ഞു പൊയീ
പ്രിയമുള്ള വാക്കുകള്‍ .
‍ഇനി നീയും ഞാനും പങ്കുവെയ്ക്കുമീ
ശിഷ്ടസ്വപ്നത്തില്‍
മൂകാഭിനയം മാത്രം.