കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, August 2, 2010

തേജോമയം - ഒരു വായന

ശ്രീമതി സാറാ ജോസഫിന്റെ “തേജോമയം” എന്ന നോവല്‍ വായിച്ച്, മനസ്സു കുറിച്ച വരികള്‍ .


“ഓര്‍മീലേ ...രൂബീ... , ഓര്‍മയുണ്ട് ജെമ്മാ...പിന്നെ സഞ്ചാരമാണ് , ചിരിച്ചും കുഴഞ്ഞും കരഞ്ഞും പിഴിഞ്ഞും ഓര്‍മകളിലൂടങ്ങനെ”
അറുപത്തിമൂന്നും അറുപതും വയസ്സായ യൌവ്വനങ്ങള്‍ പുര കത്തുന്ന പോലെയും പുഴ നീന്തുന്നപോലെയും ഇങ്ങനെ പിന്നോക്കം പോകുമ്പോള്‍ തേജോമയമായ ഒരു ലോകം തുറക്കപ്പെടുകയാണ്. ആ യാത്ര ചെന്നെത്തുന്നത് ഒരു തക്കിടമുണ്ടത്തി ചേച്ചിയുടെയും കൊട്ടക്കോലു പോലെ ഉണങ്ങിയ ഒരു അനുജത്തികുട്ടിയുടെയും മുന്‍പിലാകും. അവിടെ മൂന്നു പേര്‍ കൂടിയുണ്ട്.അവരുടെ അപ്പനും അമ്മയും അനുജനും. ഒന്നര വയസ്സുള്ളപ്പോള്‍ കയ്യിലൊരു റബ്ബര്‍ താറാവിനെയും പിടിച്ചു നില്‍ക്കുന്ന തക്കിടമുണ്ടത്തി, പിന്നെ ഏഴുവയസ്സുള്ള കൊട്ടക്കോല്, നാലുവയസ്സുകാരന്‍ അനുജന്‍.. ഈ ചിത്രങ്ങളാണ് കാലത്തിന്റെ തുടക്കത്തില്‍ കാണാന്‍ കിട്ടുക.

കാലം കടന്നു പോകുന്നു, ജെമ്മ വിവാഹിതയായി, റൂബിയാകട്ടെ പുസ്തകങ്ങളെ പ്രണയിച്ചു, വിവാഹം വേണ്ടാ എന്നുറച്ചുനിന്നു. അതുകൊണ്ടു അനുജന്‍ ഇസ്സാക്കിനു അവള്‍ക്കു വേണ്ടി സ്ത്രീ ധനം കൊടുക്കേണ്ടിവന്നില്ല, സ്വന്തം പേരില്‍ കിട്ടിയ കുടുംബവീട് വിറ്റ് അവന്‍ ഭാര്യയുടെയും മകളുടെയും പേരില്‍ ഫ്ലാറ്റും ഭൂമിയും വാങ്ങി. എങ്കിലും കൂടെ താമസിക്കാന്‍ പെങ്ങളെ അവന്‍ അനുവദിച്ചു, പക്ഷെ ജെമ്മയാണ് എതിര്‍ത്തത്, “വേണ്ട രൂബീ അവന്‍ നിന്നെക്കൊല്ലും” . സ്വത്തു ചോദിക്കാതിരിക്കാന്‍ അവന്‍ അതു ചെയ്താലൊ എന്നയിരുന്നു ജെമ്മയുടെ പേടി, സ്വത്തല്ല, ഇസ്സാക്കിന്റെ വീട്ടിലെ ബേബി സിറ്ററുടെ ജോലിയാണ് അവീടെ തമസിക്കുന്നതില്‍ നിന്നും റൂബിയെ മടുപ്പിച്ചത്. അങ്ങനെയാണു ജെമ്മയുടെയും ഭര്‍ത്താവ് റാഫെലിന്റെയും കൂടെ റൂബി താമസം തുടങ്ങിയത്. “ രാഫേലിനോടു ശിങ്ങരിക്കണമെന്നു തോന്നിയാല്‍ ഇത്തിരി ശിങ്ങരിച്ചൊ“എന്നു ജെമ്മയുടെ അനുവാദവും. പക്ഷെ റൂബിയ്ക്കു ശൃഗാരം ഇല്ലായിരുന്നു. അവള്‍ പുസ്തകങ്ങളുടെ ലോകത്തില്‍ സന്തോഷവതിയായിരുന്നു, കൂടെ വീട്ടുജോലികളും സമാധാനത്തോടെ ചെയ്തു.

റാഫേലിന്റെ വീട് നിര്‍മിതി വിസ്മയം തന്നെയാണ് . അതിനു ഉത്തരവാദി അപ്പനാണെന്നു റാഫേല്‍. “ലോകത്തിന്റെ ഏകാന്തമായ ഒരു മൂലയില്‍, അങ്ങനെ പറഞ്ഞാലൊന്നും ശരിയാവില്ല -ഏകാന്തമായ ഒരു കുഴിയില്‍ “ ആണ് ആ വീട്. പലതട്ടുകളിലായി പത്തിരുപത്തൊന്നു പടികള്‍ കയറിയും ഇറങ്ങിയും വേണം വീടെത്താന്‍, വീടെത്തിയാലൊഉള്ളില്‍ വീണ്ടും കുന്നും കുഴികളും. അതു നിര്‍മ്മിച്ച മൂത്താശ്ശാരിമാരെ ശപിക്കാനേ റൂബിയ്ക്കു നേരമുള്ളു, വണ്ണം അധികമായ ജെമ്മയാണ് പടികളില്‍ തട്ടി വീഴുക. വല്ലാതെ വണ്ണം വെച്ച ജെമ്മ സാരിയുടുത്തുനടന്നിട്ടല്ലേ തട്ടിവീഴുന്നതെന്നു നമ്മള്‍ വിഷമിക്കുമ്പൊഴേയ്ക്കും റൂബി എത്തുകയായി, “ജെമ്മ ഇനി ഉടുപ്പിട്ടാ മതി“ എന്ന്. ഗൃഹനിര്‍മ്മാണത്തിന്റെ ഈ കാഴ്ച കൌതുകകരമാണ്. ഈ വീട്ടില്‍ പൂമുഖത്ത് ഒരാള്‍ കൂടിയുണ്ട്, ഗെദ്സെമെന്‍ തോട്ടത്തില്‍ ചിന്താധീനനായിരിക്കുന്ന യേശു. രക്തം വിയര്‍ക്കുമ്പോഴും അതു ആ സഹോദരിമാരുടെ മേല്‍ വീഴാതിരിക്കാന്‍ അഡ്ജസ്റ്റ് ചെയ്തു ചുവരിലിരിക്കുന്ന ദൈവപുത്രനോട് ആശയവിനിമയം ഉള്ളതു റൂബിക്കാണ്.

ജെമ്മയൂടെ ഉള്ളില്‍ അറുപത്തിമൂന്നാം വയസ്സിലും ഒരു പൂങ്കാവനം പൂത്തുലയുന്നുണ്ട്, അവരുടെ കവിള്‍ ചുവക്കുകയും കണ്ണൂകള്‍ തിളങ്ങുകയും ചെയ്യാറുണ്ട്. ഒന്നരവയസ്സുള്ളപ്പോള്‍ റബ്ബര്‍ താറാവിനെയും പിടിച്ചുനിന്നഫോട്ടൊയിലെ കുഞ്ഞുടുപ്പു ഈ പ്രായത്തിലും സ്വപ്നം കാണുന്നവളാണ്. ആ ഫോട്ടോയ്ക്ക് പല കഥകളും ഉണ്ട്. അതിലൊന്നു വിവാഹപിറ്റേന്ന് അതു റാഫേലിനെ കാണിച്ചതാണ്. “ഇതാരാ അറിയൊ” എന്നു കൊഞ്ചിയ ജെമ്മയോട്റാഫേല്‍ വികൃതിച്ചിരിയോടെ പറഞ്ഞതു “ ആ റബ്ബര്‍ താറാവിനെ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ ആ ജട്ടി ഞാന്‍ കണ്ടിട്ടുണ്ട്.”എന്നാണ്. “എന്തു വഷളനാല്ലേ റാഫേല്‍“ എന്നു സങ്കടപ്പെടുന്ന ജെമ്മയൊടു വിവാഹം കഴിക്കാത്ത റൂബി പറയുന്നത് ഇത്തരം വഷളത്തരങ്ങളൊക്കെ പൊറുക്കുന്നതാണ് ദാമ്പത്യമെന്നാണ്.

കല്യാണം കഴിച്ചതില്‍ പിന്നെ ജെമ്മയ്ക്കു അല്‍പ്പായുസ്സുക്കാളായ ഒരുപാടു പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലതിനും ഒരു ദിവസത്തിനപ്പുറം വളര്‍ച്ചയുണ്ടാകാറില്ല എന്നു മാത്രം. “എത്ര കൊണ്ടാലും പഠിക്കില്ലെ ജെമ്മാ” റൂബി ചൊദിക്കും, ജെമ്മയുടെ മറുപടികള്‍ തികച്ചും ആത്മാര്‍ത്ഥമാണ്, അവള്‍ക്കു പ്രണയം പ്രണയം തന്നെയായിരുന്നു. അവള്‍ പ്രണയത്തിന്റ മാലാഖയായിരുന്നു. അതുകൊണ്ടാണ് പൂവിതളുകള്‍ പൊലെ അവളുടെ ശരീരത്തില്‍ പറ്റിചേര്‍ന്നുകിടന്ന പാന്റീസിന്റെ അതിരുകള്‍, നനുത്ത അടിപ്പാവാടയ്ക്കും അതിലും നനുത്ത സാരിയ്ക്കും അടിയിലൂടെ കണ്ട് അതിനെ അനുഗമിച്ചുനിലതെറ്റി പ്രണയം ഭാവിച്ചു ചുംബിച്ച കാമുകനെ അവള്‍ ഒഴിവാക്കിയത്. . “ ആദ്യായിട്ടു കാണുമ്പോള്‍ മുഖത്തേയ്ക്കു നോക്കുന്നതിനു പകരം പാന്റീസിലേയ്ക്കു നോക്ക്വോ, അധമന്‍” , സത്യമല്ലെ?കാമുകന്‍ ചുംബിക്കുമ്പോള്‍ പ്രണയം മണക്കണം എന്നു പറയുന്ന ജെമ്മ മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ വായയുടെ മണമാണതെന്നു റൂബിയ്ക്കു പറഞ്ഞുകൊടുക്കുന്നു. “യൌവ്വനംഇളംചുവപ്പു നിറത്തില്‍ അവളുടെ ദേഹമാകെ ഓളങ്ങളിളക്കിക്കൊണ്ടിരുന്ന കാലത്താണു“ ജെമ്മ അങ്ങനെ പറഞ്ഞത്. “ മുലപ്പാലിന്റെ ഇളം മണമുള്ള വായ കൊണ്ടു അവളെചുംബിക്കാന്‍ കര്‍ത്താവു തന്നെ വരേണ്ടിവരും“ എന്നു റൂബി കരുതിയെങ്കിലും ഒരാള്‍ എത്തുക തന്നെ ചെയ്തു. “ ഇഷ്ടന്‍ “ എന്ന് ജെമ്മ വിളിച്ച കാമുകന്‍. അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തെയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാംഅവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു , വേഷം അലസമായി.

പിന്നീടായിരുന്നു രോഗബാധിതനായിരുന്ന റാഫേലിന്റെ മരണം. മരണക്കിടക്കയില്‍ അയാളെ മടുപ്പില്ലാതെ ശുശ്രൂഷിച്ചതു റൂബിയാണ്. “ ആ ദിവസങ്ങളിലാണു അവള്‍ ഏറ്റവുംകൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതും“. ഒടുവില്‍ മരിക്കുന്ന അന്നു രാവിലെ ജെമ്മ അയാളുടെ മുറിയില്‍ വന്നു, കൈപിടിച്ച് അടുത്തിരുന്നു. ഒടുവില്‍ ആ കൈ തണുത്തു മരവിച്ചപ്പോള്‍റൂബിയാണ് അവളുടെ ചൂടുള്ള കൈകളെ അടര്‍ത്തിയെടുത്തത്.

ക്രിസ്തു ചിരിക്കാത്തതിനെപ്പറ്റിയും ജെമ്മയ്ക്കു പരാതി ഉണ്ടായിരുന്നു. ഹൃദയം പൊരിയുന്നവര്‍ക്കു കൂട്ടാകാന്‍ എപ്പോഴും അഗാധചിന്തയില്‍ ഇരിക്കുന്ന ഒരാള്‍ക്കു പറ്റുമൊയെന്നയിരുന്നു അവരുടെ സംശയം.

ഇസ്സാക്കിന്റെ ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ റൂബിയ്ക്കു പോകേണ്ടിവരുമ്പോള്‍ കൂടെ പോകാതിരിക്കാന്‍ ജെമ്മയ്ക്കാവുന്നില്ല. അവിടെ ജീവിതം ദുസ്സഹമായിരിക്കുമെന്നറിഞ്ഞിട്ടും .വിചാരിച്ചതില്‍ അധികം കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ ജീവിതത്തില്‍നിന്നു തിരിച്ചുവരുമ്പോള്‍ റൂബിയ്ക്കു മരണചീട്ടേഴുതികിട്ടിയിരുന്നു. പതിമൂന്നു ദിവസം കൂടി പുസ്തകം വായിച്ച് അവള്‍ കണ്ണടച്ചു.റൂബി ഒരു ഗാന്ധിയനായിരുന്നു എന്ന ജെമ്മയുടെ വാ‍ക്കു മനസ്സിലാകാതെ ഇസ്സാക്ക് അവളെ ഭാര്യയുടെ സില്‍ക്കുസ്സാരി ഉടുപ്പിച്ചു,ഇവിടെ സാറ റ്റീച്ചര്‍ പറയുന്നു, “ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശരികള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ തിരുത്തുന്നു”.

പ്രണയങ്ങളും റൂബിയും ഇല്ലാതായ ജെമ്മ തനിച്ചായി. ഭിത്തിയിലെ കര്‍ത്താവിനോടു അവള്‍ക്കു വിനിമയങ്ങളില്ലായിരുന്നു. “മടങ്ങിവരില്ലെന്ന മൊഴിയോടെ എല്ലാ കിളികളും പറന്നുപോയ മരം പോലെ ജെമ്മ നില്‍ക്കുന്നു’എന്നാണ് നൊവെലിസ്റ്റ് പറയുന്നത്.റൂബി വായിച്ചു മുഴുമിക്കാതെ വച്ചിരുന്ന പുസ്തകം എടുക്കുന്നു. “അതു വായിച്ചുമുഴുമിക്കേണ്ടവള്‍ ജെമ്മയാണെന്നു ജെമ്മയ്ക്കറിയാം” , മിലാന്‍ കുന്ദേരയുടെ “ഫെയര്‍വെല്‍ വാല്‍ട്ട്സ് “.ഇടയ്ക്കു വെച്ചു വായന തുടങ്ങിയ ജെമ്മ അതില്‍ മുങ്ങിത്തുടിക്കുന്നു. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയില്‍ അവള്‍ പുസ്തകത്തിന്റെ തുടക്കത്തിലേയ്ക്കു തിരിച്ചുപൊകുന്നു, വായന തുടരുമ്പോള്‍ പ്രണയാതുരയായ അവള്‍ക്കായി കര്‍ത്താവു
ഒലിവിലകളുടെമണമുള്ള ഒരു കാറ്റ് അയച്ചുകൊടുത്തു. പേജുകള്‍ ഒരു ധൃതിയുമില്ലാതെ മറിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഒരുപാടു കാലത്തിനു ശേഷം ജെമ്മയുടെ ടെലിഫോണ്‍ റിംഗ് ചെയ്യുന്നു.
അവള്‍ കേള്‍ക്കുന്നു,“ ജെമ്മാ എന്റെ പ്രണയമേ..”
ജെമ്മ ഉറക്കെ നിലവിളിച്ചു, “ആരാ”? "മുളംകുഴലിലൂടെകടന്നുപോകുന്ന ഗംഭീരമായ കാറ്റു പോലെ അയാള്‍ പറഞ്ഞു.. .....ഞാന്‍ ......മിലാന്‍ കുന്ദേര”.

ഈ ലോകം തേജോമയം തന്നെ. പ്രണയത്തിന്റെ, പെണ്ണിന്റെ, പ്രകൃതിയുടെ, പുസ്തകങ്ങളുടെ, സ്നേഹത്തിന്റെ ... എന്തിനേറെ, ജീവിതത്തിന്റെ തേജസ്സു വിളങ്ങുന്ന ലോകം. സാറാ റ്റീച്ചറിനു ഒരുപാടു നന്ദി... ഹൃദയം തുളുമ്പുന്ന സ്നേഹവും...

25 comments:

Kalavallabhan said...

കവിത വായിപ്പിക്കുക മാത്രമല്ല
വായിച്ചതിനെപ്പറ്റിയും വായിപ്പിക്കും
അല്ലേ ?
കൊള്ളാം.

Unknown said...

thejomayam - ee ezhuthum

othiri othiri aashamsakal!!!

ശ്രീനാഥന്‍ said...

സ്മിത, ഒരു നോവല്‍ ഒരു പ്രചോദനമാകുന്നതിന് നല്ലൊരുദാഹരണമായി ഈ പോസ്റ്റ്, തേജോമയം ഞാന്‍ വായിച്ചിട്ടില്ല, ഇപ്പോള്‍ വായിക്കണമെന്ന് തോന്നുന്നു. സാറട്ടീച്ചറുടെ ആലാഹയുടെ പെണ്മക്കള്‍ മലയാളത്തിലെ ഏറ്റവും മഹത്തായ നോവലുകളില്‍ ഒന്നായി (ഖസാക്കിനും മരുഭൂമികള്‍ ഉണ്ടാകുന്നത് ഇന്നിവയ്ക്കൊപ്പം ) കാണുന്ന ഒരാളാണു ഞാന്‍, റ്റീച്ചറിന്റെ പ്രതിഭ വേണ്ടത്ര മലയാളികള്‍ അംഗീകരിച്ചിട്ടില്ലാത്ത പോലെ. നന്ദി

വികടശിരോമണി said...

മുളംകുഴലിലൂടെകടന്നുപോകുന്ന ഗംഭീരമായ കാറ്റു പോലെ - ഈ പ്രയോഗത്തിൽ ഞാന്ന് തെന്നിവീഴുന്നു.

രാജേഷ്‌ ചിത്തിര said...

നോവല്‍ വായിച്ചിട്ടില്ല ഇതുവരെ,
ഈ കുറിപ്പ് നോവലിലേക്കുള്ള വാതില്‍ തുറക്കുക
മാത്രമല്ല, വല്ലാത്തൊരാവേശത്തോടെ ഉള്ളിലേക്കു
വലിച്ചിടുക കൂടിചെയ്യുന്നു.
എഴുത്തിന്റെ, പുസ്തകതിന്റെ സൂക്ഷ്മവശങ്ങളെ,
കുറുകിയ വാചകങ്ങളിലൂടെ പരിചയെപ്പെടുത്തിയതായി
അനുഭവിക്കുന്നു.
സ്ത്രീകഥാപത്രങ്ങളില്‍ കേന്ദ്രീകൃതമായി എഴുതപെട്ട ഒരു
പുസ്ത്കത്തെ ഒരു പെണ്മനസ്സ് എങ്ങനെ കാണുന്നു എന്നതും
കൗതുകതരം തന്നെ.
ഇനി പുസ്തകം വായന എന്നത് ഒരു ചടങ്ങു മാത്രമാകുമൊ
എന്ന സംശയം ന്യായമായും ബാക്കി നില്‍ക്കുന്നു.

അസ്വാദനം, കുറച്ചു കൂടി , പുസ്തകം പങ്കുവച്ച വൈയക്തിക
അനുഭവങ്ങള്‍ കൂടി പങ്കുവെയ്ക്കാമായിരുന്നു എന്നു തോന്നി.

ഇത്തരത്തിലുള്ള പരിചയപ്പെടുത്തലുകള്‍ക്കു പറ്റിയ ഒരു
ശൈലിയുണ്ട്, ഇതു തുടരൂ...

Rare Rose said...

ആഹാ..കവിത പോലുള്ള ഈ വാ‍യന തന്നെ ആ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നു..

Jishad Cronic said...

പരിചയപ്പെടുത്തല്‍ ഇഷ്ടമായതുകൊണ്ട് തന്നെ തെജോമയം വായിക്കാന്‍ ദ്രിതിയായി.

എന്‍.ബി.സുരേഷ് said...

തേജോമയത്തിലേക്ക് ഞാൻ ഒരു കണ്ണു വച്ചിട്ടുണ്ട്. പുസ്തകത്തെക്കുറിച്ചല്ല പുസ്തകം ഉള്ളിൽ കയറിയതിനെക്കുറിച്ചാണ് സ്മിത എഴുതുന്നത്.
പുസ്തകത്തെക്കുറിച്ചെഴുതുമ്പോൾ പ്രസാധകരുടെ പേരുകൂടി വയ്ക്കുന്നത് വായനക്കാർക്ക് ഗുണം ചെയ്യും. പുസ്തകത്തിന്റ്റെ കവർ കൂടി കൊടുക്കാം.

മയൂര said...

വായനക്ക് നന്ദി സ്മിതാ. നാട്ടിലേക്കുള്ള അടുത്ത വരവില്‍ ഇത് വായിച്ചിരിക്കും. :)

കണ്ണനുണ്ണി said...

ഒരു ശ്രിസ്തി പരിചയപ്പെടുത്തിയതിനു നന്ദി ഉണ്ട് ട്ടോ...
ഇനി കയ്യില്‍ വന്നു ചേര്‍ന്നാല്‍ ഞാന്‍ വായിക്കും തെജോമയം

വരയും വരിയും : സിബു നൂറനാട് said...

ഇനി തേജോമയം വായിച്ചിട്ടേ ഉള്ളൂ...നന്ദി.. ഒരുപാട്...ഈ പോസ്റ്റിന്.

സ്മിത മീനാക്ഷി said...

കലാവല്ലഭന്‍, വായന ഇഷ്ടപ്പെടുന്ന എല്ലാവരും ഈ നോവല്‍ വായിച്ചിരിക്കേണ്ടതാണെന്നു തന്നെ തോന്നി, അതാണു ഈ കുറിപ്പെഴുതാന്‍ പ്രേരണ ആയത്.
നന്ദി, ബിനു,
ശ്രീനാഥന്‍ മാഷേ, സാറ റ്റീച്ചറിനെ വേണ്ടവിധം സ്വീകരിചിട്ടുണ്ടോ എന്ന സംശയം എനിക്കുമുണ്ട്, ഫെമിനിസ്റ്റ് എന്ന് മുദ്ര കുത്തപ്പെട്ടതുകൊണ്ടാണോ അങ്ങനെ സംഭവിച്ചതു?
വികടശിരോമണി, ഈ പ്രയോഗം റ്റീച്ചറുടേതാണു, ഇതുപോലെ നമ്മള്‍ തെന്നിവീഴുന്ന ഒരുപാടു പ്രയോഗങ്ങളാല്‍ സമ്പന്നമാണതു.
രാജേഷ്, വായിക്കു തീര്‍ച്ചയായും, ചടങ്ങാവില്ല അതു, കാരണം അതു തേജോമയമായ ഒരുപാടു കാര്യങ്ങള്‍ നിറഞ്ഞതാണ്, ഞാന്‍ കുറിച്ചതു കുറച്ചു മാത്രം.
റോസ്, ജിഷാദ്, വായിക്കാന്‍ മറക്കരുതു.
സുരേഷ്, ഞാനിതു വായിച്ചതു 2009 ലെ മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ ആണ്. പുസ്തകമായൊ എന്നു അന്വേഷിക്കുന്നു ഞാനും.
മയൂരാ, വരുമ്പോഴെയ്ക്കും പുസ്തകമായിരിക്കും ഇതു എന്നു പ്രതീക്ഷിക്കാം. ഉറപ്പായും നിനക്കിതു ഇഷ്ടപ്പെടും.
കണ്ണനുണ്ണി, വരയും വരിയും, നന്ദി, വായിക്കൂ.

വരയും വരിയും : സിബു നൂറനാട് said...

indic transliterationല്‍ ടൈപ്പ് ചെയ്തു selecting Normal + 16px. അത് കോപ്പി ചെയ്തു ബ്ലോഗില്‍ പേസ്റ്റ് ചെയ്തു. പിന്നീട് text മൊത്തം സെലക്ട്‌ ചെയ്തു....Font size, Normal ആക്കി. അപ്പോഴേക്കും ശരിയായി. പിന്നതില്‍ തൊട്ടില്ലാ.. :-)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ നോവല്‍ പരിചയപ്പെടുത്തിയതിനു നന്ദി..വായിക്കാന്‍ പറ്റിയിട്ടില്ല

ടീച്ചറിന്റെ നിലപാടുകളിലെ മാറ്റങ്ങളാണു ആള്‍ക്കാര്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം

നന്ദി ആശംസകള്‍ !

പറയാതെ വയ്യ. said...

അനുഭവങളുടെ പരാവര്ത്തനമാണു വായനയില്‍ സംഭവിയ്ക്കുന്നത്. എഴുത്തുകാരി/രന്‍ കൃതിയില്‍ നിര്മ്മി യ്ക്കുന്ന പാഠങളെ അതിന്‍റെ സൂക്ഷമമായ ആഴങളില്‍ ചെന്ന് അനുഭവിയ്ക്കുവാന്‍ കഴിയുമ്പോഴാണു വായന സാര്ത്ഥകമാവുന്നത്. ബന്ധങളും, പ്രണയവും, വായനയും, അറിവും ജീവിതമാകെത്തന്നെയും പെണ്ണനുഭവങളുടെ, കാഴ്ചയുടെ കോണിലൂടെ സാറ ടീച്ചര്‍ തനിയ്ക്കുമാത്രം കഴിയുന്ന രചനയുടെ വ്യതിരിക്ത ശൈലികൊണ്ടാണു വായനക്കാരി/നെ അനുഭവിയ്പ്പിയ്ക്കുന്നത്. വായന തലച്ചോറുകൊണ്ടും ഹൃദയം കൊണ്ടും സാധ്യമാവുന്ന ഒന്നാണു. എഴുത്തും വായനയും സാദ്ധ്യമാക്കുന്ന/പ്രവര്‍ത്തിയ്ക്കുന്ന പ്രത്യയശാസ്ത്ര മണ്ഡലങളെ സിദ്ധാന്തപരതയുടെ വരണ്ട ഭാഷകൊണ്ട് നിരൂപണം ചെയ്യുന്നവര്‍ പലപ്പോഴും വായനക്കാരനെ/രിയെ വായനയില്‍ നിന്നകറ്റുകയാണു ചെയ്യാറുള്ളത്. എന്നാല്‍ കൃതിയെ ഹൃദയത്തോട് ചേര്‍ത്തു വച്ച് പാഠത്തിന്‍റെ വൈകാരിക പിരിമുറുക്കത്തെ ഉയര്ന്ന സം വേദനക്ഷമതയോടെ അതേ തരംഗദൈര്‍ഘ്യത്തില്‍ പിടിച്ചെടുത്ത് അതി മനോഹരമായി പറഞു തരുന്നതില്‍ അസാമാന്യമായ വൈദഗ്ദ്ധ്യം പ്രകടമാക്കിയിരിക്കുന്നു, സ്മിത.കൃതിയുടെ ഭാവവും താളവും ചോരാതെ പിടിച്ചെടുക്കുക മാത്രമല്ല, വായനക്കാര്ക്കായി അതു, അതു പോലെ കുറിച്ചിടാനും കഴിഞു എന്നുള്ളത്, സ്മിതയ്ക്കുള്ളിലെ വായനക്കാരിയാണോ എഴുത്തുകാരിയാണോ മികച്ചു നില്ക്കുന്നത് എന്ന സംശയം കൂടി എന്നില്‍ ജനിയ്പ്പിക്കുന്നുണ്ട്. "തേജോമയം" എന്ന കൃതിയെക്കുറിച്ചുള്ള സ്മിതയുടെ കുറിപ്പില്‍ ഒഴുകി പരക്കുന്നത് റൂബിയുടെയും ജമ്മയുടെയും ആകുലതകള്‍ മാത്രമല്ല, സ്മിതയുള്‍പ്പെടെ എല്ലാ പെണ്ണുങളുടേതു കൂടിയാണെന്നു ഈ കുറിപ്പിന്റെ് സൗന്ദര്യം വായനക്കാരനെക്കൊണ്ടു തോന്നിപ്പിയ്ക്കുന്നു. എഴുത്ത് അഭംഗുരം തുടരുക. ആശംസകള്‍.

Vayady said...

സാറാ ജോസഫിന്റെ “തേജോമയം” എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. ഈ പോസ്റ്റില്‍ നിന്ന് പുസ്തകത്തിന്റെ ഒരേകദേശരൂപം എനിക്ക് കിട്ടി. ഇതു വായിച്ചപ്പോള്‍ എനിക്കിപ്പോള്‍ തന്നെ ആ പുസ്തകം വായിക്കണമെന്ന് തോന്നുന്നു. നന്ദി സ്മിത.

smitha adharsh said...

പുതിയൊരു പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.
ഇതാരാ എന്റെ പേരില്‍ ഒരാളെന്ന് നോക്കാന്‍ വന്നതാ.
വരവ് വെറുതെയായില്ല.

sm sadique said...

മുളം കുഴലിലൂടെ കടന്ന് പോകുന്ന ഗംഭീരമായ കറ്റ് പോലെ (അയാൾ) പ്രണയം; അവളും….ജീവിതം പോലെ……
ഗഭീരമായിരിക്കുന്നു. സാറാ ജോസഫിനും നന്ദി……

Wash'Allan JK | വഷളന്‍ ജേക്കെ said...

തേജോമയം വായിച്ചിട്ടില്ല. പ്രേരണക്കുറ്റത്തിനു കേസെടുതിരിക്കുന്നു.

Manoraj said...

തേജോമയത്തെ പറ്റി മുന്‍പ് ആഗ്നേയ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് വായിച്ചിട്ടാണ്‌ ഈ പുസ്തകം വായിച്ചത്. മനോഹരമായ പുസ്തകം തന്നെ അത്. നന്നായി സ്മിത ഇത്. പിന്നെ സുരേഷ് മാഷേ.. പുസ്തകം എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പ്രസിദ്ധീകരിച്ചത് കറന്റ് ബുക്സ്. തേജോമയത്തെ ഒരു നോവല്‍ എന്നതിനേക്കാള്‍ നോവലൈറ്റ് എന്ന് വിശേഷിപ്പിക്കാം . അങ്ങിനെ തന്നെയാണ്‌ സാറാ ടിച്ചറും പറയുന്നതെന്ന് ഓര്‍മ്മ. പുസ്തകത്തില്‍ മറ്റൊരു നോവലൈറ്റുകൂടെയുണ്ടായിരുന്നു എന്നും തോന്നുന്നു. പേരു ഓര്‍ക്കുന്നില്ല. ഇത് ഒരു കൂട്ടൂകാരന്റെ പക്കല്‍ നിന്നും ഒരു യാത്രയുടെ ഇടയില്‍ വായിച്ചതാണ്‌.

സ്മിത മീനാക്ഷി said...

നന്ദി, സുനില്‍, പിന്നെ നിലപാടുകളിലെ മാറ്റം എന്നതു വെറുതെയങ്ങനെ പറഞ്ഞുനിര്‍ത്താവുന്ന ഒന്നാണൊ? പലതും ചേര്‍ത്തു വായിച്ചാലല്ലേ അതു അര്‍ത്ഥപൂര്‍ണ്ണമാകൂ?
പറയാതെവയ്യ-
വായനയ്ക്കും ഈ ദീര്‍ഘമായ കുറിപ്പിനും നന്ദി, കടപ്പാടു
കുമാരന്‍, നന്ദി.
തത്തമ്മേ, സ്നേഹത്തിന്റെ നിറകതിരുകള്‍, കൊത്തിയെടുത്തു പറന്നോളൂ.
സ്മിത ആദര്‍ശ്, എന്റെ പേരുകാരിയ്ക്കു സ്നേഹപൂര്‍വ്വം നന്ദി.
സാദിക്, നന്ദിയും, സ്നേഹവും.
കേസെടുത്തതിനു നന്ദി, വഷളന്‍ജി.
മനോരാജ്, എല്ലാ അറിവുകള്‍ക്കും നന്ദി. നോവലൈറ്റ് തന്നെ ശരി, പിന്നെ ആഗ്നേയയുടെ പോസ്റ്റ് എവിടെ വായിക്കാം? ഒന്നു തേടി നോക്കാം അല്ലെ?

ഭാനു കളരിക്കല്‍ said...

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുന്ന ഒരുവനാണ് ഞാന്‍. ഈ പുസ്തകം ഇതുവരെ കയ്യില്‍ കിട്ടിയില്ല.
ഒരു പക്ഷെ ഒരു ത്രുശൂര്ക്കരനായതു കൊണ്ടാകും ടീച്ചറുടെ കഥാപാത്രങ്ങളൊക്കെ എന്റെ ചുറ്റും ഉള്ളവരായി എനിക്കു അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
സ്മിതയോട് ഒരു പാടു നന്ദിയുണ്ട് ഈ പരിചയ പെടുത്തലിന്.

Fayas said...

എന്നെ കൊണ്ട് ഈ പുസ്തകം വായിപ്പിക്കാനുള്ള പരിപാടിയാണ് അല്ലേ.........

മുകിൽ said...

തേജോമയം വായിച്ചിരുന്നു. ഇന്നു രാവിലെക്കൂടെ ആ രണ്ടുസഹോദരിമാരെ ഓർത്തിരുന്നു. നല്ല പുസ്തകമാണത്.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സ്‌മിത,
മലയാളത്തില്‍ ഞാന്‍ കണ്ട അദ്‌ഭുതമാണ്‌ മാധവിക്കുട്ടി എന്ന എഴുത്തുകാരി.അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഭാഷയിലെ മേഘജ്വലനമാണ്‌ അവര്‍.എം.ടിക്കും ടി.പത്മനാഭനും മുമ്പ്‌ എഴുതിത്തുടങ്ങി അവരേക്കാള്‍ നിശ്ശബ്ദമായി വളര്‍ന്നുവലുതായി എന്നതുമാത്രമല്ല എന്റെ അദ്‌ഭുതത്തിനു കാരണം.അത്‌ അവരുണ്ടാക്കിത്തന്ന ആസ്വാദനശീലത്തിന്റെ രുചികൂടിയാണ്‌.നമ്മള്‍ മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ മാത്രമായല്ല വായിച്ചിട്ടുള്ളത്‌,മുഴുവനായും വ്യക്തിയെക്കൂടി ചേര്‍ത്തുകൊണ്ടായിരുന്നു.അതാണ്‌ മലയാളിയെ അവര്‍ ശീലിപ്പിച്ച ആസ്വദനതന്ത്രം.വി.സി.ശ്രീജന്‍ എന്തുപറഞ്ഞാലും മാധവിക്കുട്ടി ലോകഭാഷയിലെ വിസ്‌മയമാണ്‌.
സാറാടീച്ചര്‍ തേജോമയം എഴുതുമ്പോള്‍ മാധവിക്കുട്ടിയാണ്‌ അതിലൊരു കഥാപാത്രം എന്നറിയാമായിരുന്നു.ഭാഷാപോഷിണിയില്‍ കുറച്ചു വായിക്കുകയും ചെയ്‌തിരുന്നു.പിന്നീട്‌ പുസ്‌തകം വന്നപ്പോള്‍ വായിക്കാതിരുന്നത്‌ ഇക്കാരണത്താലാവാം.സാറാ ടീച്ചര്‍ എനിക്കിഷ്ടമുള്ള എഴുത്തുകാരിയാണ്‌.ഒടുവിലത്തെ സൂര്യകാന്തി പോലുള്ള അതിമനോഹരമായ കഥകള്‍ അവര്‍ എഴുതിയിട്ടുണ്ടല്ലോ.എന്നിട്ടും തേജോമയം ഞാന്‍ വായിച്ചില്ല.
ഇപ്പോള്‍ സ്‌മിത എഴുതിയ ആസ്വാദനം ആ പുസ്‌തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌‌.നന്ദി.