കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Friday, February 19, 2010

തിരിച്ചറിവ്

വലതുകാല്‍ വച്ചു പടി കയറിയപ്പൊള്‍
എന്റെ മനസ്സിനു ചിറകുകള്‍ ഉണ്ടായിരുന്നു.
ഉയര്‍ന്നും ചെരിഞ്ഞും താഴ്ന്നും പറന്ന്
മോഹിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുമെത്തിച്ചിരുന്ന
വര്‍ണ്ണചിറകുകള്‍
മലമുകളിലെ ഏകാന്തതകള്‍,
കടലൊരത്തെ പ്രണയസായന്തനങ്ങള്‍
മഴയില്‍ ചാഞ്ഞ വയല്പച്ചകള്‍
എല്ലാ ദൂരങ്ങളും എന്റെ ചിറകുകള്‍ക്കു
പരിചിതമായിരുന്നു

പിന്നെ, പതുക്കെ പതുക്കെ
ചിറകുകള്‍ തൂവല്‍ കൊഴിഞ്ഞുണങ്ങി
തിരിച്ചറിവിന്റെ കുത്തൊഴുക്കില്‍
എന്റെ പകലിനു മേല്‍ക്കൂര നഷ്ടമായി
രാത്രിക്കു പുതപ്പും

അറിവിന്റെ കനല്‍ചൂടില്‍
അക്ഷരങ്ങള്‍ വെന്തുനീറി
ചുട്ടുപൊള്ളിവിടര്‍ന്നവ
ഇന്നിന്റെ പ്രായശ്ചിത്തം
കരിഞ്ഞു ചുളുങ്ങിയവ
ഇന്നലെയുടെ ബലിക്കു
ഉണങ്ങാന്‍ കൂട്ടാക്കാതെ
കണ്ണീരില്‍ കുതിറ്ന്നവ
കൂടണയാത്ത കിളികള്‍ക്കു.
ഓരോന്നും ഓരോ പാകം
നാളെയ്ക്കു വീണുമുളയ്ക്കാന്‍
ഒന്നും അവശേഷിക്കുന്നില്ല

മനസ്സിന്റെ നെരിപ്പോടില്‍
ഒന്നും ഒന്നും അവശേഷിക്കുന്നില്ല
ഇന്നലെയുടെ ദലങ്ങളില്‍
പ്രണയം പെയ്ത ഒരു നീര്‍ത്തുള്ളിയോ
ഒരു ചുംബനമൊ പോലും.
ഇപ്പോള്‍ എനിക്കറിയാം
എങ്ങനെയാണു മനസ്സില്‍
മരുഭൂമികളുണ്ടാകുന്നതെന്നു.

2 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രണയിച്ചുകൊണ്ടേയിരിക്കുക എന്നത് ഒരു സൌഭാഗ്യമാണ്.എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ മുന്നില്‍ ചിറകു വിരിക്കുമ്പോള്‍ ഒരു പക്ഷേ പ്രണയം എങ്ങോ പോയ് മറയുന്നു.ജീവിതത്തിന്റെ കനലുകളില്‍ വെന്തെരിയാനാണു ഭൂരിപക്ഷത്തിന്റേയും വിധി എന്നു തോന്നും..അവരില്‍ എവിടെ പ്രണയം? എവിടെ കാല്‍പ്പനികത..മനസ്സ് ശുന്യമാകുന്നു....ഒരു നീരുറവ പോലെ പ്രണയം എന്നെങ്കിലും കടന്നുവരാന്‍ അവരും മോഹിക്കില്ലേ?

മനുഷ്യാവസ്ഥകളെ യഥാവിധി കണ്ടെഴുതിയ നല്ല കവിത...ആശംസകള്‍ !

Unknown said...

നല്ല കവിത...ആശംസകള്‍ !